തിരൂരുകാരുടെ ജനകീയനായ എസ്ഐ ഇനി മുതൽ ഗുരുവായൂരിൽ

തിരൂര്‍ എസ്‌ഐ ജലീല്‍ കറുത്തേടത്തിന് സ്ഥലം മാറ്റം. തിരൂരുകാരുടെ ജനകീയനായ എസ്‌ഐയാണ് സ്ഥലം മാറി പോകുന്നത്. കിണറ്റില്‍ വീണ യുവതിയെ സാഹസികമായി രക്ഷപെടുത്തിയതുള്‍പ്പെടെ നിരവധി കഥകളാണ് തിരൂരുകാര്‍ക്ക് എസ്‌ഐയേക്കുറിച്ച് പറയാനുള്ളത്. ഗുരുവായൂരിലേക്കാണ് സ്ഥലം മാറ്റം. 

തിരൂർ: 2018 ജൂണിലാണ് തിരൂര്‍ പോലീസ് സ്‌റ്റേഷനില്‍ കോട്ടക്കല്‍ കോട്ടൂര്‍ സ്വദേശിയായ ജലീല്‍ കറുത്തേടത്ത് എസ്‌ഐയായി ചുമതല ഏല്‍ക്കുന്നത്. ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ തിരൂരിന്റെ ജനകീയനായ എസ്‌ഐയായി അദ്ദേഹം മാറുകയും ചെയ്തു. വൈരങ്കോട് ഉത്സവത്തിന്റെ അന്ന് രാത്രി കിണറ്റില്‍ വീണ യുവതിയെ സാഹസികമായി രക്ഷപെടുത്തിയ എസ്‌ഐയുടെ കഥ സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വൈറലായിരുന്നു.

ജലീല്‍ കറുത്തേടത്ത്

ആ സംഭവത്തിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വരെ അഭിനന്ദം അദ്ദേഹത്തെ തേടിയെത്തിയിരുന്നു. ഇതിന് പിന്നാലെ ഷോക്കേറ്റ് വീണ യുവതി രക്ഷപെടുത്തിയ സംഭവവും ആഴക്കടലില്‍ ലൈവിട്ട് സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തിയതും അദ്ദേഹത്തിന്റെ ജനപ്രീതി വര്‍ദ്ധിപ്പിച്ചു. ഇതിന് പിന്നാലെ മണല്‍ കഞ്ചാവ് മാഫിയയ്ക്ക് എതിരെ എടുത്ത ശക്തമായ നിലപാടുകളും ശ്രദ്ധിക്കപ്പെട്ടു.

തീരദേശത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ അദ്ദേഹം മുന്‍പന്തിയില്‍ നിന്നു. പ്രിയപ്പെട്ട എസ്‌ഐ യാത്രയാകുമ്പോള്‍ തിരൂരുകാരും സങ്കടത്തിലാണ്. 2007ല്‍ ഫയര്‍ ഫോഴ്‌സില്‍ സേവനം അനുഷ്ഠിച്ച ജലീല്‍ കറുത്തേടത്ത് 2016ല്‍ ഹേമാംബിക സ്‌റ്റേഷനിലാണ് ആദ്യമായി എസ്‌ഐയായി ചുമതല ഏല്‍ക്കുന്നത്. ഒല്ലൂരില്‍ നിന്നാണ് തിരൂരിലേക്ക് എത്തുന്നത്. ഗുരുവായൂര്‍ സ്റ്റേഷനിലേക്കാണ് ഇപ്പോള്‍ സ്ഥലമാറ്റം. തിരൂരുകാരുടെ സ്‌നഹത്തില്‍ മനം നിറഞ്ഞ സന്തോഷമെന്ന് എസ്‌ഐയും പറയുന്നു.