തിരൂരിൽ ഗഫൂർ പി ലില്ലിസ് താനൂരിൽ വി അബ്ദുറഹിമാൻ സിപിഎം സ്ഥാനാർഥികളെ സംബന്ധിച്ച ഏകദേശ ധാരണയായി.

മലപ്പുറം:മലപ്പുറത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാർഥികളെ സംബന്ധിച്ച ഏകദേശ ധാരണയായി. മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ യു ഷറഫലിയെ അടക്കം ഉൾപ്പെടുത്തിയാണ് സിപിഎമ്മിന്റെ സാധ്യത പട്ടിക. ഏറനാട്ടിലാണ് ഷറഫലി മത്സരിക്കുക. ഏറനാട് സിപിഐയുടെ സീറ്റായതിനാൽ അവരുടെ നിലപാട് കൂടി അറിഞ്ഞ ശേഷമാകും ഷറഫലിയുടെ പേര് അന്തിമമാക്കുക.

നിലവിലുള്ള നാല് സീറ്റുകളിൽ സിറ്റിങ് എംഎൽഎമാർ തന്നെ തുടരും. വി. അബ്ദുറഹിമാൻ-താനൂർ, തവനൂർ-കെ.ടി.ജലീൽ, പൊന്നാനി- പി.ശ്രീരാമകൃഷ്ണൻ, നിലമ്പൂർ-പി.വി. അൻവർ എന്നിവർ മത്സരിക്കും. വി.അബ്ദുറഹിമാൻ തിരൂരിലേക്ക് മാറാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.

തിരൂരിലും മങ്കടയിലും കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ടവർ തന്നെയാണ് പട്ടികയിലുള്ളത്. ഗഫൂർ പി. ലില്ലീസ് തിരൂരും ടി.കെ. റഷീദലി മങ്കടയിലും മത്സരിക്കും. വണ്ടൂരിൽ എ.പി. അനിൽ കുമാറിനെതിരെ പള്ളിക്കൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് പി. മിഥുനയെ ആണ് പരിഗമിക്കുന്നത്. ചന്ദ്രബാബുവിന്റെ പേരും ഇവിടെ പരിഗണിക്കുന്നുണ്ട്. മുസ്ലിം ലീഗ് സ്ഥാനാർഥിയായിട്ടാണ് മിഥുന പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റായത്. പിന്നീട് ലീഗുമായി പിണങ്ങി ഇടതുപക്ഷത്തോടടുക്കുകയായിരുന്നു.

പെരിന്തൽമണ്ണയിൽ ലീഗ് വിമതൻ കെ. മുഹമ്മദ് മുസ്തഫയുടെ പേരാണ് ജില്ലാ സെക്രട്ടറിയേറ്റ് നിർദേശിക്കുന്നത്. എം. മുഹമ്മദ് സലീമും പട്ടികയിലുണ്ട്. കൊണ്ടോട്ടിയിൽ സുലൈമാൻ ഹാജിയും എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ജിജിയും പരിഗണനയിലുണ്ട്. കൂടുതൽ പേരും സ്വതന്ത്രരായിട്ടായിരിക്കും മത്സരത്തിനിറങ്ങുക.