കൊലക്കേസ് പ്രതി ആറ് മാസത്തിന് ശേഷം അറസ്റ്റില്‍.

മലപ്പുറം: യുവാവിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി ആറ് മാസത്തിന് ശേഷം അറസ്റ്റില്‍. മലപ്പുറം ആമക്കാട് സ്വദേശി പാലപ്ര സിയാദ് (28)നെയാണ് പാണ്ടിക്കാട് പോലീസ് പിടികൂടിയത്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അമൃതരംഗനും സംഘവും അറസ്റ്റ് ചെയ്തത്. 2020 സെപ്റ്റമ്പര്‍ 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്.ആമക്കാട് വെച്ചുണ്ടായ സംഘര്‍ഷത്തിനിടെ സിയാദ് കിഴക്കുപറമ്പന്‍ ഹഖ് എന്ന യുവാവിനെ കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്.

കുത്തേറ്റ ഹഖിന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.തുടര്‍ന്ന് ഒളിവില്‍പ്പോയ പ്രതി ആറു മാസത്തിന് ശേഷമാണ് പോലീസ് പിടിയിലാകുന്നത്. പ്രതിയുമായി സംഭവസ്ഥലത്ത് പോലീസ് തെളിവെടുപ്പ് നടത്തി. കുത്താന്‍ ഉപയോഗിച്ച കത്തിയും ഇവിടെ നിന്നും കണ്ടെടുത്തു. സ്വര്‍ണ്ണപണയ വായ്പയുമായി ബന്ധപ്പെട്ട് പാണ്ടിക്കാട്ടെ ഫാത്തിമ ജ്വല്ലറിയില്‍ നിന്ന് പത്ത് ലക്ഷം രൂപ തട്ടിയ കേസിലും സിയാദ് പ്രതിയാണ്. ഈ കേസിലെ മറ്റു രണ്ടു പേര്‍ക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതിന് പുറമെ മണല്‍കടത്ത് ഉള്‍പ്പെടെ എട്ടു കേസിലും സിയാദ് പ്രതിയാണന്ന് പോലീസ് പറഞ്ഞു.പ്രതിയെ ചൊവ്വാഴ്ച്ച പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കും. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അമൃതരംഗനെ കൂടാതെ എസ്.ഐമാരായ എ.അബ്ദുല്‍ സലാം, അബ്ദുല്‍ റഷീദ്, സി.പി.ഒ മാരായ ഹാരിസ് മഞ്ചേരി, സി.എച്ച്.ഹൈദര്‍ അലി എന്നിവരാണ് തെളിവെടുപ്പിന് നേതൃത്വം നല്‍കിയത്.