താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഹൈക്കോടതി മരവിപ്പിച്ചു.

കൊച്ചി: വിവിധ സർക്കാർ അർധസർക്കാർ വകുപ്പുകളിൽ 10 വർഷമായി ജോലി ചെയ്ത താത്കാലിക ജീവനക്കാരെ സർവീസിൽ സ്ഥിരപ്പെടുത്താനുള്ള സർക്കാരിന്റെ വിവിധ ഉത്തരവുകൾ മരവിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. പിഎസ്‌സി റാങ്ക് ജേതാക്കൾ സമർപ്പിച്ച ഹർജി ഫയലിൽ സ്വീകരിച്ച് വിവിധ വകുപ്പുകൾക്ക് നോട്ടിസ് അയ്ക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു.

 

ഇതുവരെ പൂർത്തിയാകാത്ത നിയമനങ്ങൾ മരവിപ്പിക്കാനാണ് ഉത്തരവ്. 12ാം തീയതി കോടതി ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും. അതുവരെ തുടര്‍നടപടികള്‍ പാടില്ലെന്ന് കോടതി അറിയിച്ചു.

 

വിവിധ വകുപ്പുകളുടെ സ്ഥിരപ്പെടുത്തൽ ഉത്തരവുകളും മന്ത്രിസഭാതീരുമാനങ്ങളും ചൂണ്ടിക്കാട്ടി പിഎസ്‌സി റാങ്ക് ജേതാക്കൾ‌ക്കു വേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടമാണ് ഹാജരായത്. കില, കെൽട്രോൺ, ഈറ്റ തൊഴിലാളി ക്ഷേമ ബോർഡ്, സി-ഡിറ്റ്, ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡ്, സാക്ഷരത മിഷൻ, യുവജന കമ്മീഷൻ, ബ്യൂറോ ഓഫ് ഇൻഡസ്ട്രിയൽ പ്രമോഷൻ, എൽബിഎസ്, വനിതാ കമ്മിഷൻ, സ്കോൾ കേരള, തുടങ്ങിയ സ്ഥാപനങ്ങളിൽ സ്ഥിരപ്പെടുത്തിയതിനെതിരെയാണ് ഹർജി സമർപ്പിച്ചത്.