ദേശീയപാതയിൽ വാഹനങ്ങൾ അമിത വേഗതയിൽ  സഞ്ചരിച്ചാൽ പിടിവീഴും

കാമറക്ക് സമീപം എത്തുമ്പോൾ വേഗത കുറച്ച്, അതിനുശേഷം അമിത വേഗത്തിലോടുന്ന വാഹനങ്ങളും പിടിക്കപ്പെടും.

പാലക്കാട്: വാളയാർ-വടക്കഞ്ചേരി ദേശീയപാതയിൽ വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന പരമാവധി ​ വേഗത നിശ്ചയിച്ചുള്ള ബോർഡ് സ്ഥാപിച്ചു. വാളയാർ വടക്കഞ്ചേരി നാലുവരി ദേശീയപാതയിൽ വാഹനങ്ങൾ അമിതവേഗതയിൽ സഞ്ചരിക്കുന്നതോടെയാണ് മോട്ടോർ വഹന വകുപ്പും പൊലീസും പരിശോധന കർശനമാക്കിയത്. പിടിയിലായ പലരും ദേശീയപാതയിൽ സഞ്ചരിക്കാവുന്ന പരമാവധി വേഗത ബോർഡ് സ്ഥാപിച്ചിട്ടില്ലെന്ന് പരാതിപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് ഓരോ വാഹനത്തിനും സഞ്ചരിക്കാവുന്ന പരമാവധി വേഗത ബോർഡുകൾ വാളയാർ മുതൽ വടക്കുഞ്ചേരി വരെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചത്.

ദേശീയപാത 544ൽ വാളയാർ മുതൽ വടക്കുഞ്ചേരി വരെ 54 കിലോമിറ്റർ 37 അത്യാധുനിക നിരീക്ഷണ കാമറകളാണ് സ്ഥാപിച്ചത്. അമിതവേഗതയിൽ സഞ്ചരിക്കുന്ന വാഹനങ്ങളുടെ വിവരങ്ങൾ മോട്ടോർ വാഹന വകുപ്പിെൻറ എൻഫോഴ്സമെൻറ് കൺട്രോൾ റൂമിൽ ലഭിക്കും. കാമറക്ക് സമീപം എത്തുമ്പോൾ വേഗത കുറച്ച്, അതിനുശേഷം അമിത വേഗത്തിലോടുന്ന വാഹനങ്ങളും പിടിക്കപ്പെടും. സിസ്​റ്റം ഓട്ടോമാറ്റിക്കായി വേഗത കണക്കാക്കി കൺട്രോൾ റൂമിന് കൈമാറുന്നതോടെ ഇത്തരക്കാർക്ക് പിടിവീഴുക.

1500 രൂപ വീതം എത്ര കാമറ‍കളിൽ അമിത വേഗത കാണിക്കുന്നുവോ അത്രയും പിഴ അടയക്കണം. അന്തർസംസ്ഥാന ദേശീയപാതകളിൽ പ്രധാനപ്പെട്ടതും ഏറ്റവും കുടുതൽ വാഹനസഞ്ചാരമുള്ളതാണ് വാളയാർ^വടക്കഞ്ചേരി ദേശീയപാത. ഓരോ വാഹനത്തിനും ഒരു മണിക്കൂറിൽ പരമാവധി സഞ്ചരിക്കാവുന്ന വേഗത.

 

ഓട്ടോറിക്ഷ -50

 

ട്രക്ക്, ലോറി -65

 

ബസ്, വാൻ, ഇരുചക്രവാഹനം -70

 

കാർ -90