ജനങ്ങളുടെ ജീവിതവുമായി നേരിട്ടു ബന്ധപ്പെടുന്ന വികസന കാര്യങ്ങൾക്കാണ് കൂടുതൽ ശ്രദ്ധയെന്ന് രോഹിത്

പൊന്നാനി: ജനങ്ങളുടെ ജീവിതവുമായി നേരിട്ടു ബന്ധപ്പെടുന്ന വികസന കാര്യങ്ങൾക്കാണ് കൂടുതൽ ശ്രദ്ധയെന്ന് പൊന്നാനി മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി എ.എം രോഹിത് പറഞ്ഞു. പൊന്നാനിയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രോഹിത്.

മത്സ്യമേഖലക്കും കാർഷിക മേഖലക്കും പ്രാധാന്യമുള്ള മണ്ഡലത്തിൽ കൂടുതൽ തരിശ് ഭൂമികൾ കൃഷിയോഗ്യമാക്കാനും ശ്രദ്ധേയമായ പദ്ധതികൾ കൊണ്ടുവരാനും ശ്രമിക്കും.

മത്സ്യത്തൊഴിലാളികളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണം. എല്ലാവർഷവും സ്കൂളിലും മറ്റും അഭയം തേടേണ്ടവരല്ല അവർ. പരമ്പരാഗത തൊഴിൽ മേഖലയിലും മാറ്റങ്ങൾ കൊണ്ടുവരണം.

മണ്ഡലത്തിലെ വിദ്യാർത്ഥി, യുവജനങ്ങളെ ലക്ഷ്യമിട്ട് വലിയ മുന്നേറ്റങ്ങൾ നടത്തേണ്ടതുണ്ട്. ഇത്തരം ആശയങ്ങൾക്ക് ഇതിനകം വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

തീരദേശ മേഖലയിൽ നിന്നും ശക്തമായ പിന്തുണയാണ് ലഭിക്കുന്നത്. മൽസ്യത്തൊഴിലാളികളാണ് കെട്ടിവെക്കാനുള്ള പണം നൽകിയത്. ഇത് ആത്മവിശ്വാസം പകരുന്നുവെന്ന് രോഹിത് പറഞ്ഞു. മണ്ഡലത്തിൽ യു.ഡി.എഫ് ഒറ്റക്കെട്ടായി മുന്നോട്ടു പോവുകയാണ്.

പൊന്നാനിയിൽ പ്രധാനപ്പെട്ട പല പദ്ധതികളും പാതി വഴിയിലാണ്. വെളിയങ്കോട് ലോക്ക് കം ബ്രിഡ്ജ് നിർമ്മാണം തുടങ്ങാനായിട്ടില്ല. ചമ്രവട്ടം ചോർച്ചക്ക് പരിഹാരമായിട്ടില്ല. കടൽഭിത്തി നിർമ്മാണം പൂർത്തിയാക്കാനായിട്ടില്ല. തുറുവാണത്തെ ജനങ്ങളുടെ യാത്ര ദുഷ്കരമാണ്.

ഇതിനെല്ലാം പരിഹാരം കാണാനും ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളിലൂന്നിയുള്ള വികസന കാഴ്ചപ്പാടാണ് യു ഡി എഫ് പൊന്നാനിയിലെ ജനങ്ങൾക്ക് മുന്നിൽ മുന്നോട്ടു വെക്കുന്നതെന്നും രോഹിത് പറഞ്ഞു.

പൊന്നാനിയുടെയും മലബാറിൻ്റെയും വികസന സ്വപ്നമായ പൊന്നാനി വാണിജ്യ തുറമുഖം യാഥാർത്ഥ്യമാക്കും. ഇടതുഭരണകാലത്ത് ഉപേക്ഷിക്കപ്പെട്ട ഈ പദ്ധതിയുടെ യാഥാർത്യത്തിനായി വിദഗദരുടെ സഹായം തേടി പദ്ധതി പുനരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.