വി അബ്ദുറഹിമാൻ രണ്ടാംഘട്ട പര്യടനത്തിലും മുന്നേറുന്നു.

താനൂർ: താനൂരിലെ ജനഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ വി അബ്ദുറഹിമാൻ രണ്ടാംഘട്ട പര്യടനത്തിലും ഏറെ മുന്നേറി. പൊന്മുണ്ടം, നിറമരുതൂർ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ ബുധനാഴ്ച പര്യടനം നടത്തി. പഞ്ചായത്തിലെ വൈലത്തൂർ, കുറ്റിപ്പാല മണ്ണാറക്കൽ, ചിലവിൽ തുടങ്ങിയ ഭാഗങ്ങളിലെ മുഴുവൻ വോട്ടർമാരെയും നേരിൽകണ്ട് വോട്ട് അഭ്യർത്ഥിച്ചു.

സർവ്വേ ഫലങ്ങൾ ഞങ്ങൾ മുഖവിലക്കെടുക്കുന്നില്ലെന്നും, കഴിഞ്ഞ അഞ്ചുവർഷത്തെ വികസനങ്ങൾക്ക് സാക്ഷികൾ ആണെന്നും ഇത്തവണയും താനൂരിൽ എൽഡിഎഫ് ജയിക്കും എന്നുമാണ് നാട്ടുകാർ പറയുന്നത്.

60 വർഷങ്ങൾക്കിപ്പുറം നാടിന് ഗുണമുണ്ടായ വികസനങ്ങൾ യാഥാർഥ്യമായത് കഴിഞ്ഞ അഞ്ചുവർഷം കൊണ്ടാണ്. നുണപ്രചാരകർക്കല്ല, നാട്ടുകാരന് തന്നെയാണ് വോട്ട് എന്നാണ് വോട്ടർമാരുടെ പക്ഷം.

നിറമരുതൂർ പഞ്ചായത്തിലെ ആലിൻചുവട് , മഞ്ഞളംപടി എന്നിവിടങ്ങളിൽ നടന്ന കുടുംബയോഗങ്ങളിൽ സ്ഥാനാർത്ഥിയെ കാണാൻ നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയത്. കൊന്നപ്പൂവും, വി അബ്ദുറഹ്മാന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായ കപ്പും സോസറുമെല്ലാം നൽകിയാണ് സ്ഥാനാർഥിയെ എതിരേറ്റത്.

പാതി പൂർത്തിയായ പദ്ധതികൾ പൂർത്തീകരിക്കാനും, പുതിയ പദ്ധതികൾ ആവിഷ്കരിക്കാനും കഴിയട്ടെയെന്ന് പറഞ്ഞ് മുതിർന്ന വോട്ടർമാർ സ്ഥാനാർഥിയുടെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു. സിപിഐ എം താനൂർ ഏരിയ സെക്രട്ടറി കെ ടി ശശി, പി വിനേശൻ, ജലീൽ മയൂര, ശശി വാരിയത്ത് എന്നിവരും സ്ഥാനാർഥിക്കൊപ്പം പര്യടനത്തിൽ പങ്കെടുത്തു.