കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം; വോട്ടർമാർ അറിയേണ്ട കാര്യങ്ങൾ

രോഗലക്ഷണങ്ങൾ ഉള്ളവർക്ക് അവസാനമണിക്കൂറിൽ വോട്ട്

തിരുവനന്തപുരം: കോവിഡ് മാനണ്ഡങ്ങൾ പാലിച്ച് നടത്തിയ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് സമാനമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ തന്നെയാണ് നിയമസഭ തെരഞ്ഞെടുപ്പിലും. പോളിംഗ് ബൂത്തില്‍ എത്തുന്നവര്‍ സാമൂഹിക അകലം പാലിച്ച് വരി നില്‍ക്കണം. മാസ്‌ക് നിര്‍ബന്ധം. കൈകള്‍ സാനിറ്റൈസ് ചെയ്യണം. താപനില പരിശോധിച്ച ശേഷമെ ബൂത്തിലേയ്ക്ക് കയറ്റു.

 

ഉദ്യോഗസ്ഥന്‍ തിരിച്ചറിയില്‍ രേഖ പരിശോധിക്കും. വോട്ടര്‍ മാസ്‌ക് താഴ്ത്തി തിരിച്ചറിയല്‍ പരിശോധനയ്ക്ക് തയ്യാറാകണം. തുടർന്ന് വിരലില്‍ മഷി പുരട്ടി സ്ലിപ്പ് നല്‍കും അതിന് ശേഷം സ്ലിപ്പ് സ്വീകരിച്ച് വിരല്‍ പരിശോധിക്കും. തുടർന്ന് ഇലക്ട്രോണിക് വോട്ടിംഗ് മിഷീനില്‍ വോട്ട് രേഖപ്പെടുത്താം. ബൂത്തിന് മുന്നിലെ താപനില പരിശോധനയില്‍ ഉയര്‍ന്ന താപനില ഉണ്ടെങ്കില്‍ അവര്‍ക്ക് അവസാനമണിക്കൂറില്‍ മാത്രമെ വോട്ട് ചെയ്യാന്‍ അനുവദിക്കു. മറ്റ് കോവിഡ് ലക്ഷണങ്ങള്‍ ഉള്ളവര്‍ക്കും അവസാന മണിക്കൂറിലാണ് എത്തേണ്ടത്. ഈ സമയം പോളിംഗ് ഉദ്യോഗസ്ഥനും, വോട്ടറും പിപിഇ കിറ്റ് ധരിക്കണം.

കുട്ടികളെ ഒരു കാരണവശാലും കൂടെ കൊണ്ട് പോകരുത്.

 

 

· രജിസ്റ്ററില്‍ ഒപ്പിടുന്നതിനുള്ള പേന കയ്യില്‍ കരുതുക.

 

 

· പരിചയക്കാരെ കാണുമ്പോള്‍ മാസ്‌ക് താഴ്ത്തി ഒരു കാരണവശാലും സംസാരിക്കരുത്. ആരെങ്കിലും മാസ്‌ക് താഴ്ത്തി സംസാരിച്ചാല്‍ അവരോട് മാസ്‌ക് വച്ച് സംസാരിക്കാന്‍ പറയുക.

 

 

· ആരോട് സംസാരിച്ചാലും 6 അടി സാമൂഹിക അകലം പാലിക്കണം.

 

 

· പോളിംഗ് ബൂത്തില്‍ ക്യൂവില്‍ നില്‍ക്കുമ്പോഴും മുമ്പിലും പിമ്പിലും 6 അടി സാമൂഹ്യ അകലം പാലിക്കണം. കൂട്ടം കൂടി നില്‍ക്കരുത്.

 

 

· ഒരാള്‍ക്കും ഷേക്ക് ഹാന്‍ഡ് നല്‍കാനോ ദേഹത്ത് തൊട്ടുള്ള സ്‌നേഹപ്രകടനങ്ങള്‍ നടത്താനോ പാടില്ല.

 

 

· എല്ലാവരേയും തെര്‍മ്മല്‍ സ്‌കാനിംഗ് വഴി പരിശോധന നടത്തിയായിരിക്കും ബൂത്തിലേക്ക് പ്രവേശിപ്പിക്കുക.

 

 

· തെര്‍മ്മല്‍ സ്‌കാനറില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്നവരെ വീണ്ടും പരിശോധിക്കും. അപ്പോഴും ഉയര്‍ന്ന താപനില കണ്ടാല്‍ അവര്‍ക്ക് വോട്ടെടുപ്പിന്റെ അവസാന മണിക്കൂറില്‍ വോട്ട് ചെയ്യാവുന്നതാണ്.

 

 

· കോവിഡ് രോഗികളും കോവിഡ് രോഗലക്ഷണമുള്ളവരും വോട്ടെടുപ്പിന്റെ അവസാന മണിക്കൂറില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് മാത്രമേ വോട്ട് ചെയ്യാന്‍ പാടുള്ളൂ.

 

 

· പനി, തുമ്മല്‍, ചുമ തുടങ്ങിയ ലക്ഷണങ്ങളുള്ളവര്‍ വോട്ടെടുപ്പിന്റെ അവസാന മണിക്കൂറില്‍ മാത്രം വോട്ട് ചെയ്യുവാന്‍ പോകുക. അവര്‍ ആള്‍ക്കൂട്ടത്തില്‍ പോകരുത്.

 

 

· മറ്റ് ഗുരുതര രോഗമുള്ളവര്‍ തിരക്ക് കുറഞ്ഞ സമയത്ത് മാത്രം പോയി വോട്ട് രേഖപ്പെടുത്തേണ്ടതാണ്.

 

 

· വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക് പ്രവേശിക്കുമ്പോഴും പുറത്തേയ്ക്ക് പോകുമ്പോഴും നിര്‍ബന്ധമായും സാനിറ്റൈസര്‍ ഉപയോഗിക്കണം.

 

 

· പോളിംഗ് ബൂത്തിന്റെ വാതിലുകളും ജനാലകളും തുറന്നിടേണ്ടതാണ്.

 

 

· അടച്ചിട്ട മുറികളില്‍ വ്യാപന സാധ്യത കൂടുതലായതിനാല്‍ ഉദ്യോഗസ്ഥരും പോളിംഗ് ഏജന്റുമാരും വോട്ടര്‍മാരും ശാരീരിക അകലം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

 

 

· തിരിച്ചറിയല്‍ വേളയില്‍ ആവശ്യമെങ്കില്‍ മാത്രം മാസ്‌ക് മാറ്റുക. സാമൂഹിക അകലം പാലിക്കണം. മാസ്‌ക് മാറ്റി സംസാരിക്കരുത്.

 

 

· വോട്ട് ചെയ്തശേഷം ഉടന്‍ തന്നെ തിരിച്ച് പോകുക.

 

 

· വീട്ടിലെത്തിയാലുടന്‍ കൈകള്‍ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം.

 

 

എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ദിശ 1056ല്‍ വിളിക്കാവുന്നതാണ്