പിണറായി വിജയനെ കോവിഡ് ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്കെത്തിച്ചു

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ കോവിഡ് ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്കെത്തിച്ചു. രാത്രി 8 മണിയോടെയാണ് മെഡിക്കൽ കോളേജിലെത്തിച്ചത്. മകൾ വീണയും മരുമകൻ പി എ മുഹമ്മദ് റിയാസും ഇവിടെത്തന്നെയാണ് ചികിത്സയിലുള്ളത്. വൈകുന്നേരത്തോടെയാണ് പിണറായി വിജയന് കോവിഡ് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന് നിലവിൽ രോഗലക്ഷണങ്ങളൊന്നുമില്ല.

 

രോഗം ബാധിച്ച വിവരം സ്ഥിരീകരിച്ച മുഖ്യമന്ത്രിതാനുമായി സമ്പർക്കത്തിൽ വന്നവരോട് നിരീക്ഷണത്തിൽ പോകാനും അഭ്യർത്ഥിച്ചു.മുഖ്യമന്ത്രിയുടെ മകൾക്ക് തെരഞ്ഞെടുപ്പ് ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് പിപിഇ കിറ്റ് ധരിച്ചാണ് വീണ വോട്ട് ചെയ്യാനെത്തിയത്. വീണയ്ക്ക് പിന്നാലെ ഭർത്താവ് പിഎ മുഹമ്മദ് റിയാസിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

മകൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മുഖ്യമന്ത്രിക്ക് രോഗബാധ കണ്ടെത്തിയത്.ഒരു മാസം മുമ്പ് മുഖ്യമന്ത്രി കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നു.പ്രോട്ടോക്കോൾ അനുസരിച്ച് പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചായിരിക്കും മുഖ്യമന്ത്രിയുടെ ചികിത്സയുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുക.