യുവാവിനെ കൊക്കയിൽ മരിച്ചനിലയിൽ കണ്ട സംഭവം:കൊലപാതകമെന്ന് പോലീസ്

വേങ്ങര: യുവാവിനെ കൊലപ്പെടുത്തി ആള്‍പ്പാര്‍പ്പില്ലാത്ത പ്രദേശത്തെ കൊക്കയില്‍ തള്ളിയ കേസില്‍ സുഹൃത്ത്‌ അറസ്‌റ്റില്‍. ആലപ്പുഴ നൂറനാട്‌ ആദിക്കാട്‌ കുളങ്ങര പൊന്മാന കിഴക്കേത്ത്‌ താജുദ്ദീന്റെ മകനും എടരിക്കോട്‌ പുതുപ്പറമ്ബിലെ വാടക ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരനുമായ നൗഫലി(18)ന്റെ മൃതദേഹമാണ്‌ കഴിഞ്ഞ നാലിന്‌ ഊരകം മലയിലെ കൊക്കയില്‍ കണ്ടെത്തിയത്‌. സംഭവത്തില്‍ വഴിക്കടവ്‌ ഒറ്റയില്‍ അസ്ലം ബാഷയുടെ മകനും എടരിക്കോട്‌ ഒറ്റത്തെങ്ങിനു സമീപം താമസക്കാരനുമായ മുഹമ്മദ്‌ സല്‍മാനാ(22)നെയാണ്‌ വേങ്ങര പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.

സംഭവത്തെക്കുറിച്ച്‌ പോലീസ്‌ വിശദീകരിക്കുന്നതാങ്ങനെ: കഴിഞ്ഞ മൂന്നിനു വൈകുന്നേരം അഞ്ചരയോടെ നൗഫലിനെ മുഹമദ്‌ സല്‍മാന്‍ ക്വാര്‍ട്ടേഴ്‌സില്‍നിന്നു വിളിച്ചിറക്കിക്കൊണ്ടുവരികയായിരുന്നു. സിറ്റി സ്ക്കാൻ ന്യൂസ്. തുടര്‍ന്ന്‌ ഇരുവരും ബൈക്കില്‍ ഊരകം മലയിലെ എരുമപ്പാറയില്‍ എത്തുകയും കഞ്ചാവ്‌ വലിക്കുകയും ചെയ്‌തു. ലഹരിയില്‍ ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്‌ മുഹമ്മദ്‌ സല്‍മാന്‍ നൗഫലിനെ അടിച്ചുവീഴ്‌ത്തി. നൗഫലിന്റെ തല മൂന്നു തവണ പാറയില്‍ ഇടിച്ചതിനാല്‍ മാരകമായ മുറിവുണ്ടാവുകയും രക്‌തം വാര്‍ന്ന്‌ മരണം സംഭവിക്കുകയുമായിരുന്നു. പിന്നീട്‌ നൗഫലിനെ സല്‍മാന്‍ താഴേക്കു തള്ളിയിട്ടു. എന്നാല്‍, മൃതദേഹം പുല്ലില്‍ തടഞ്ഞു നിന്നു. മുഹമ്മദ്‌ സല്‍മാന്‍ വീണ്ടും താഴെയെത്തി മൃതദേഹം നാല്‍പത്‌ മീറ്ററോളം താഴ്‌ചയിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി കിടത്തി. തുടര്‍ന്ന്‌ ഒറ്റത്തെങ്ങില്‍ ബൈക്കിലെത്തിയ സല്‍മാന്‍ ഉമ്മയെ കൂട്ടി ബാപ്പയുടെ നാടായ മൈസൂരിലേക്കു പോയി. അതേസമയം നൗഫല്‍ വീട്ടിലെത്താത്തതിനാല്‍ വീട്ടുകാരും നാട്ടുകാരും അന്വേഷണം തുടങ്ങി.സിറ്റി സ്ക്കാൻ ന്യൂസ്. വീണു കിടന്ന നൗഫലിന്റെ ഫോണ്‍ ഊരകം മലയില്‍ നാട്ടുകാരില്‍ ഒരാള്‍ക്ക്‌ ലഭിക്കുകയും ഫോണ്‍ ബെല്ലടിക്കുന്നത്‌ അദ്ദേഹം എടുക്കുയും ചെയ്‌തു. തുടര്‍ന്നാണ്‌ നാട്ടുകാരുടെ അന്വേഷണം എരുമപ്പാറയിലേക്കെത്തുന്നത്‌. ഫോണ്‍ ഊരകം മലയില്‍നിന്നു ലഭിച്ചതറിഞ്ഞ്‌ നൗഫലിന്റെ ഉമ്മ നാലിന്‌ വൈകിട്ട്‌ വേങ്ങര പോലീസ്‌ സ്‌റ്റേഷനില്‍ മകനെ കാണാനില്ലെന്നു പരാതി നല്‍കി. അതേസമയം തന്നെ വഴിയില്‍ രക്‌തക്കറ കണ്ട നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ മൃതദേഹം കണ്ടെത്തുകയും ചെയ്‌തു.

സ്‌റ്റേറ്റ്‌മെന്റ്‌ എടുക്കുന്നതിന്‌ ഹാജരാകണം എന്നാവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ്‌ പ്രതി വേങ്ങര പോലീസ്‌ സ്‌റ്റേഷനില്‍ ഹാജരായത്‌. തുടര്‍ന്നാണ്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തി മലപ്പുറം കോടതിയില്‍ ഹാജരാക്കിയത്‌. പ്രതിയെ കേസന്വേഷണത്തിനായി നാലു ദിവസത്തേക്ക്‌ പോലീസ്‌ കസ്‌റ്റഡിയില്‍ വാങ്ങി. ഇന്നലെ ഊരകം എരുമപ്പാറയിലും പുതുപ്പറമ്ബിലെ നൗഫലിന്റെ വീട്ടിലും പ്രതിയെ എത്തിച്ച്‌ തെളിവെടുപ്പ്‌ നടത്തി. മലപ്പുറം ഡിവൈ.എസ്‌.പി: കെ. സുദര്‍ശനന്‍, വേങ്ങര സി.ഐ: എ. ആദം ഖാന്‍, വേങ്ങര എസ്‌.ഐ. ബാലചന്ദ്രന്‍, സീനിയര്‍ സി.പി.ഒമാരായ സിനീഷ്‌, ഷിജു, സുബൈര്‍ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.സിറ്റി സ്ക്കാൻ ന്യൂസ്.