കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കട ഉദ്ഘാടനം, ബൈക്ക് റേസിംഗ്; തടയാൻ ശ്രമിച്ച പോലീസിന് നേരെ ആക്രമണം

കല്ലേറിൽ മൂന്നു പൊലീസ് ഉദ്യോഗസ്ഥർക്കും റോഡിൽ നിന്ന മറ്റു മൂന്ന് പേർക്കും പരിക്കേറ്റു.

വെളിയംങ്കോട്: കോവിഡ് നിയന്ത്രണങ്ങളുടെ പരസ്യമായ ലംഘനം. ന്യൂജെൻ ബൈക്ക് ഉപകരണങ്ങളുടെ കട ഉദ്ഘാടനത്തിനോടനുബന്ധിച്ച് കോവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ബൈക്ക് റേസിംഗ് നടത്തി.

ആയിരക്കണക്കിന് പേർ ഒത്തുകൂടിയ റേസിംഗ് തടയാൻ ശ്രമിച്ച പോലീസിനു നേരെ ആക്രമണം ഉണ്ടായി. ഇതോടെ ഉദ്ഘാടനം കഴിഞ്ഞതിനു പിന്നാലെ കടയ്ക്ക് പൂട്ടുവീഴുകയും ചെയ്തു.

മലപ്പുറം പൊന്നാനി വെളിയങ്കോടാണ് സംഭവം. മല്ലു ട്രാവലർ എന്ന യൂട്യൂബറാണ് കട ഉദ്ഘാടനം ചെയ്യാൻ എത്തിയത്. ഉദ്ഘാടനത്തോടനുബന്ധിച്ചുള്ള ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയവർ പൊന്നാനി ചാവക്കാട് ദേശീയ പാതയിലൂടെയുളള ഗതാഗതം തടസപ്പെടുത്തിയതോടെയാണ് പോലീസ് ഇടപെടുന്നത്. ഇവർക്ക് നേരെ പോലീസിന് ലാത്തി വീശേണ്ടി വന്നു. എന്നാൽ ഇവരിൽ ചിലർ പോലീസിന് നേരെ ആക്രമണം നടത്തി.

ഇവർ നടത്തിയ കല്ലേറിൽ മൂന്നു പൊലീസ് ഉദ്യോഗസ്ഥർക്കും റോഡിൽ നിന്ന മറ്റു മൂന്ന് പേർക്കും പരിക്കേറ്റു.

ഇതോടെ കടയുടമ ചോലയിൽ ഷിമാസ് അടക്കം 15 പേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അനുമതി ഇല്ലാതെ ഉദ്ഘാടനം നടത്തി, ദേശീയപാതയിൽ ബൈക്ക്‌ റേസിംഗ് നടത്തി, പോലീസിന്റെ ഔദ്യോഗിക കർത്തവ്യങ്ങൾ തടസപ്പെടുത്തി, പോലീസ് ഉദ്യോഗസ്ഥരെ അക്രമിച്ചു , കോവിഡ് നിയമലംഘനം നടത്തി തുടങ്ങിയ കുറ്റകൃത്യങ്ങൾ ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.