സുബീറ വധക്കേസ്: സ്വർണാഭരണങ്ങൾ കണ്ടെത്താൻ പൊലീസ്; തെളിവെടുപ്പ് തുടരുന്നു

അഴുകി തുടങ്ങിയ ശരീര അവശിഷ്ടങ്ങളിൽ നിന്ന് മണ്ണ് നീക്കം ചെയ്തു വേണം പോസ്റ്റ് മോർട്ടവും ഡിഎൻഎ പരിശോധന അടക്കമുള്ള മറ്റ് ശാസ്ത്രീയ പരിശോധനകളും പൂർത്തിയാക്കാൻ. ഇതിന് രണ്ട് ദിവസത്തോളം സമയമെടുക്കും.

വളാഞ്ചേരി: സുബീറ വധക്കേസിൽ പ്രതി അൻവറിൻ്റെ തെളിവെടുപ്പ് വ്യാഴാഴ്ചയും തുടരും. ബുധനാഴ്ച  നടത്തിയ തെളിവെടുപ്പിൽ സുബീറയുടെ ഹെയർ ബൺ, മാസ്ക്, ചെരിപ്പ് എന്നിവ കണ്ടെത്തിയിരുന്നു. മൃതദേഹാവശിഷ്ടങ്ങൾ പരിശോധനക്കായി മഞ്ചേരി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.

 

അഴുകി തുടങ്ങിയ ശരീര അവശിഷ്ടങ്ങളിൽ നിന്ന് മണ്ണ് നീക്കം ചെയ്തു വേണം പോസ്റ്റ് മോർട്ടവും ഡിഎൻഎ പരിശോധന അടക്കമുള്ള മറ്റ് ശാസ്ത്രീയ പരിശോധനകളും പൂർത്തിയാക്കാൻ. ഇതിന് രണ്ട് ദിവസത്തോളം സമയമെടുക്കും. ദൃക്സാക്ഷികൾ ഇല്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകൾ ഏറെ നിർണായകമാണ് എന്നത് കൊണ്ട് ഏറെ സമയമെടുത്ത് തന്നെ ആകും ഇവ പൂർത്തിയാക്കുക.

 

 

ബന്ധുക്കൾക്ക് സുബീറയുടെ ശരീരാവശിഷ്ടങ്ങൾ വിട്ട് കൊടുക്കാൻ രണ്ട് ദിവസം കൂടി എടുത്തേക്കും. കസ്റ്റഡിയിൽ വാങ്ങിയപ്രതി അൻവറിനെ കൊണ്ട് ഇന്ന് വീണ്ടും തെളിവെടുപ്പ് നടത്തും. സുബീറയുടെ സ്വർണാഭരണങ്ങൾ, ബാഗ്, മൊബൈൽ തുടങ്ങി കേസിൽ ഏറെ നിർണായകം ആയ സാമഗ്രികൾ പോലീസിന് കണ്ടെത്തേണ്ടത് ഉണ്ട്. മോഷണം ആയിരുന്നു കൊലപാതകത്തിൻ്റെ ലക്ഷ്യം എന്ന് പ്രതി ഇതിനോടകം സമ്മതിച്ച സാഹചര്യത്തിൽ സ്വർണാഭരണങ്ങൾ കണ്ടെത്തുക എന്നത് ആണ് പോലീസിന് മുൻപിലെ ആദ്യ ലക്ഷ്യം.

സുബീറയുടെ മൊബൈൽഫോൺ കുഴൽക്കിണറിൽ എറിഞ്ഞു എന്നാണ് പ്രതി പറഞ്ഞത്. ഇത് കണ്ടെത്താനും പോലീസിന് ഏറെ പ്രയാസപ്പെടേണ്ടി വരും. ഇന്നലെ നടത്തിയ തെളിവെടുപ്പിൽ സുബീറയുടെ ചെരുപ്പ്, ഹെയർ ബൺ, മാസ്ക് എന്നിവ പുൽക്കാട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു. കൃത്യം നടത്തിയത് എങ്ങനെ എന്ന് തെളിവെടുപ്പിന് ഇടയിൽ പ്രതി പോലീസിനോട് വിശദമാക്കിയിരുന്നു. എതിർദിശയിൽ നിന്ന് നടന്നു വന്ന പെൺകുട്ടിയെ മാസ്‌ക്ക് ഉൾപ്പടെ മുഖം പൊത്തിപ്പിടിക്കുക ആയിരുന്നു. നിലത്ത് വീണ സൂബീറയെ മുഖം പൊത്തിപ്പിടിച്ച്  തന്നെ സമീപത്തെ പുൽക്കാട്ടിലേക്ക് കൊണ്ട് കിടത്തി. പിന്നീട്  വീട്ടിൽ പോയി മടങ്ങി വന്നപ്പോഴും അവള് അനക്കം ഇല്ലാതെ കിടക്കുക ആയിരുന്നു. തുടർന്ന് ചാക്കിൽ കെട്ടി ഒളിപ്പിച്ച് പിന്നീട് കുഴിച്ചിടുക ആയിരുന്നു. ഇപ്രകാരം ആയിരുന്നു പ്രതി കൃത്യം നടന്നത് തെളിവെടുപ്പിനിടെ വിവരിച്ചത്.

 

മാർച്ച് 10 നാണ് സുബീറയെ കാണാതായത്. വീട്ടിൽ നിന്നും ജോലി ചെയ്യുന്ന വെട്ടിച്ചിറയിലെ ദന്താശുപത്രിയിലേക്ക് പോകുമ്പോഴാണ് സുബീറയെ കാണാതായത്. പ്രദേശത്ത് സിസിടിവി കളും മൊബൈൽ ടവർ ലൊക്കേഷനുകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലും കാര്യമായ തെളിവുകളൊന്നും തന്നെ കണ്ടെത്തിയിരുന്നില്ല. സംഭവം നടന്ന് ഒരു മാസത്തിനു ശേഷമാണ് കേസിൽ നിർണായക വഴിത്തിരിവുകളാണ് ഉണ്ടാക്കുന്നതും അന്വേഷണം പ്രതിയിലേക്ക് എത്തുന്നതും. അന്വേഷണസംഘത്തെ വഴിതെറ്റിക്കാനും പ്രതി ശ്രമിച്ചുവെന്നും പൊലീസ് പറയുന്നുണ്ട്. തിരൂർ ഡിവൈഎസ്പി കെ എ സുരേഷ് ബാബു, വളാഞ്ചേരി സി ഐ പി എം ഷമീർ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.