സുബീറയെ കൊന്നത് കഴുത്തില്‍ കയര്‍ മുറുക്കിയാണെന്ന് നിഗമനം

മഞ്ചേരി: വളാഞ്ചേരി കഞ്ഞിപ്പുര ചോറ്റൂർ സുബീറ ഫർഹത്തിനെ പ്രതി അൻവർ കൊലപ്പെടുത്തിയത് കഴുത്തിൽ കയർ മുറുക്കിയാണെന്ന് പ്രാഥമിക നിഗമനം. മഞ്ചേരി മെഡിക്കൽ കോളേജിൽ നടത്തിയ രാസപരിശോധനയിലാണ് ഇതു സംബന്ധിച്ച സൂചന ലഭിച്ചത്.

മൃതദേഹത്തിലെ വസ്ത്രത്തിനൊപ്പം കയറിന്റെ കഷണവും കണ്ടെത്തിയിയിരുന്നു. ഇത് കൊലപ്പെടുത്താൻ ഉപയോഗിച്ചതാകാമെന്നാണ് കരുതുന്നത്. സ്വർണാഭരണങ്ങൾ സ്വന്തമാക്കാൻ കൈ കൊണ്ട് മുഖം പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചാണ് സുബീറയെ കൊലപ്പെടുത്തിയതെന്നായിരുന്നു അൻവർ പോലീസിനു നൽകിയ മൊഴി.

സുബീറയുടെ മൃതദേഹത്തിൽനിന്ന് കുരുക്കിട്ട നിലയിൽ ഷാളും ലഭിച്ചിട്ടുണ്ട്. ആന്തരികാവയവങ്ങൾ വിദഗ്ധപരിശോധനയ്ക്ക് റീജണൽ ഫോറൻസിക്ക് ലാബിലേക്ക് അയച്ചു. ചുരിദാർ, അടിവസ്ത്രം, സ്വർണമോതിരം എന്നിവയും കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കും.

മാർച്ച് പത്തിന് രാവിലെ ഒമ്പതിന് വീട്ടിൽനിന്ന് വെട്ടിച്ചിറയിലെ ജോലിസ്ഥലത്തേക്കു പോയ സുബീറ ഫർഹത്തിനെ കാണാതാവുകയായിരുന്നു. 41 ദിവസത്തിനുശേഷം കഴിഞ്ഞ ചൊവ്വാഴ്ചയാണ് വീടിന്റെ 200 മീറ്റർ അകലെയുള്ള ആളൊഴിഞ്ഞ പറമ്പിൽ കുഴിച്ചിട്ട നിലയിൽ മൃതദേഹം കണ്ടെത്തിയത്. പ്രതി അൻവർ റിമാൻഡിലാണ്.