മദീനയിലേക്കുള്ള വഴികളില്‍ നിന്നും മുസ്ലിങ്ങള്‍ക്ക് മാത്രം പ്രവേശനം എന്ന ബോര്‍ഡുകള്‍ നീക്കി സൗദി അറേബ്യ

സൗദി അറേബ്യയിലെ രണ്ടാമത്തെ വിശുദ്ധ സ്ഥലമായ അല്‍ മദീന അല്‍ മുനവറ പള്ളിയിലേക്കുള്ള വഴികളിലെ മുസ്ലീങ്ങള്‍ക്ക് മാത്രം പ്രവേശനം എന്ന ബോര്‍ഡുകള്‍ അധികൃതര്‍ മാറ്റി. പകരം ഹറാം ഏരിയയിലേക്ക് പ്രവേശനം എന്ന ബോര്‍ഡ് സ്ഥാപിച്ചു. ബോര്‍ഡുകള്‍ മാറ്റി സ്ഥാപിച്ച സൗദി സര്‍ക്കാരിന്റെ ഈ തീരുമാനത്തിന് സാമൂഹിക മാധ്യമങ്ങളില്‍ വലിയ സ്വീകര്യകയാണ് ലഭിക്കുന്നത്. മതപരമായ ചട്ടങ്ങളില്‍ നിന്ന് സൗദി പതിയെ മാറി വരുന്നതിന്റെ സൂചനയാണിതെന്ന് പലരും അഭിപ്രായപ്പെട്ടു.

ടൂറിസം രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് പുതിയ മാറ്റങ്ങള്‍. സൗദിയില്‍ പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന വഹാബിസ ചട്ടങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തെക്കുറിച്ച് മോശമായ പ്രതിച്ഛായ സൃഷ്ടിക്കുന്നതിനിടയാക്കിയിട്ടുണ്ട്. ഇത് അന്താരാഷ്ട്ര തലത്തില്‍ സൗദിക്ക് തിരിച്ചടി ആയിരുന്നു. തുടര്‍ന്ന് ടൂറിസം രംഗത്തെ വളര്‍ച്ച കുറയുകയും ചെയ്തു.

സൗദി കിരീടാവാകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ 2017 മുതല്‍ ഈ പ്രതിച്ഛായയില്‍ മാറ്റം വരുത്താനുള്ള നടപടികള്‍ സ്വീകരിച്ചു തുടങ്ങിയിരുന്നു. വിദേശ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനായി സമൂഹിക ചട്ടങ്ങളില്‍ നേരത്തെ തന്നെ സൗദി മാറ്റം വരുത്തിയിരുന്നു.