പെരിന്തൽമണ്ണയിൽ കോവിഡ് ബാധിതയ്ക്കു നേരെ പീഡനശ്രമം. ഹോസ്പിറ്റൽ അറ്റൻഡർ പിടിയില്‍

മലപ്പുറം: പെരിന്തൽമണ്ണയിൽ കോവിഡ് ബാധിതയ്ക്കു നേരെ പീഡനശ്രമം. സ്കാനിങ്ങിനായി കൊണ്ടുപോകുംവഴിയാണ് സ്വകാര്യ ആംബുലൻസിലെ അറ്റൻഡർ യുവതിയെ ഉപദ്രവിച്ചത്. പ്രതി പുലാമന്തോൾ ശങ്കരമംഗലത്ത് വീട്ടിൽ പ്രശാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ കോവിഡ് ചികിത്സയിലായിരുന്നു 38-കാരിയായ വണ്ടൂർ സ്വദേശിനി. ഏപ്രിൽ 27-ന് പുലർച്ചെ ഇവരെ ആശുപത്രിയിൽനിന്ന് പുറത്തേക്ക് സ്കാനിങ്ങിനായി കൊണ്ടുപോയി. അപ്പോഴാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമം നടന്നത്.

പ്രശാന്തിനെ പോലീസ് ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണ്. ഇയാൾ കുറ്റം സമ്മതിച്ചതായാണ് പോലീസ് നൽകുന്ന വിവരം. കോവിഡ് ബാധയെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്നു യുവതി. അതിനാൽ സംഭവസമയത്ത് അവർക്ക് പ്രതികരിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ചികിത്സ കഴിഞ്ഞ് വണ്ടൂരിലെ വീട്ടിലെത്തിയ ശേഷം വീണ്ടും ഡോക്ടറെ കാണാൻ പോയിരുന്നു. ആ സമയത്ത് യുവതി സംഭവത്തെ കുറിച്ച് ഡോക്ടറോടു പറയുകയായിരുന്നു. തുടർന്ന് ഡോക്ടർ പോലീസിനെ വിവരം അറിയിച്ചു. വണ്ടൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത ശേഷം പെരിന്തൽമണ്ണ പോലീസിന് കൈമാറി.