സംസ്ഥാനത്ത് ബുധനാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത

മെയ് 23 മുതൽ 26 വരെ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ബംഗാള്‍ ഉള്‍ക്കലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം തിങ്കളാഴ്ചയോടെ യാസ് ചുഴലിക്കാറ്റായി മാറും. ചുഴലിക്കാറ്റിന്‍റെ സഞ്ചാരപഥത്തിൽ കേരളം ഇല്ലെങ്കിലും കനച്ച മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ അറിയിക്കുന്നത്. തെക്കൻകേരളത്തിലായിരിക്കും കൂടുതൽ മഴ ലഭിക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നത്.

മെയ് 23 മുതൽ 26 വരെ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലാണ് കനത്തമഴയ്ക്ക് സാധ്യതയുള്ളത്. തിങ്കളാഴ്ച തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 25-ന് തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയുള്ള എട്ടു ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. 26-ന് കൊല്ലം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിൽ കനത്തമഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു.

ബുധനാഴ്ച പശ്ചിമബംഗാള്‍-ഒഡിഷ-ബംഗ്ലാദേശ് തീരത്ത് വീശും. കാറ്റിന് മണിക്കൂറില്‍ 110 കിലോമീറ്റര്‍വരെ വേഗമുണ്ടാവും.

ചുഴലിക്കാറ്റായാൽ യാസ് എന്നായിരിക്കും അറിയപ്പെടുക. ഒമാനാണ് പേര് നിർദേശിച്ചത്. പുതിയ ചുഴലിക്കാറ്റിന്റെ സ‍ഞ്ചാര പഥത്തിൽ കേരളമില്ലെങ്കിലും സംസ്ഥാനത്ത് അഞ്ച് ദിവസം ശക്തമായ മഴ ഉണ്ടാകും. തെക്കന്‍ കേരളത്തില്‍ 25 മുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. യാസ് രൂപപ്പെട്ടാല്‍ തൊട്ടടുത്ത ദിവസം മുതല്‍ മഴ വടക്കന്‍ കേരളത്തിലേക്കും കര്‍ണാടകയിലേക്കും വ്യാപിക്കുമെന്നാണു കണക്കുകൂട്ടല്‍.

ബംഗ്ലാദേശ്, മ്യാൻമാർ എന്നിവിടങ്ങളിലാകും യാസ് അപകടകാരികയാകുക. ചുഴലിക്കാറ്റ് രൂപപ്പെടാനുള്ള എല്ലാ സാഹചര്യവും ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്നതായി കാലാവസ്ഥ കേന്ദ്രം അറിയിച്ചു.

അതേസമയം, വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത നാശനഷ്ടം വിതച്ച ടൗട്ടേ ചുഴലിക്കാറ്റിൽ മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപ സഹായധനം നൽകും.

ഗുജറാത്ത്, മുംബൈ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലാണ് ടൗട്ടേ ഏറ്റവും കൂടുതൽ നാശം വിതച്ചത്. ഗുജറാത്തിൽ ചുഴലിക്കാറ്റിൽ മരിച്ചവരുടെ കുടുംബത്തിന് സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരുടെ കുടുംബത്തിന് അമ്പതിനായിരം രൂപയും നൽകും.

ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ അപകടങ്ങളിൽ 45 പേർ ഗുജറാത്തിൽ മരിച്ചെന്നാണ് ഔദ്യോഗിക കണക്കുകൾ. തിങ്കളാഴ്ച്ച രാത്രിയാണ് ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് എത്തിയത്. സൗരാഷ്ട്ര തീരം മുതൽ വടക്കൻ ഗുജറാത്ത് വരെയുണ്ടായ കനത്ത മഴയിൽ 16000 ഓളം വീടുകൾ തകർന്നു. 40,000 ൽ അധികം മരങ്ങളും 70,000 ൽ കൂടുതൽ വൈദ്യുതി പോസ്റ്റുകളുമാണ് വിവിധയിടങ്ങളിലായി തകർന്നു വീണത്. 5,951 ഗ്രാമങ്ങളിൽ പൂർണമായി വൈദ്യുതി വിച്ഛേദിക്കപ്പെട്ടു.