തുണിക്കടകൾ, ജ്വല്ലറി, പാദരക്ഷ കടകൾ തുറക്കാം; കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും സംസ്ഥാനത്തെ നിയന്ത്രണങ്ങൾ ഒഴിവാക്കാനുള്ള ഘട്ടത്തിലേക്ക് എത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മേയ് 31 മുതൽ ജൂൺ 9 വരെ ലോക്ഡൗൺ നീട്ടിയെങ്കിലും അത്യാവശ്യ പ്രവർത്തനങ്ങൾ നടത്താൻ ചില ഇളവുകൾ നൽകുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിച്ച് ഇളവുകൾ ഇപ്രകാരം:

 

ടെക്സൈറ്റിൽസ്, സ്വർണം, പാദരക്ഷ കടകൾ

വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള പുസ്തകങ്ങൾ വിൽക്കുന്ന കടകൾ, വിവാഹ ആവശ്യത്തിനുള്ള ടെക്സൈറ്റിൽസ്, സ്വർണം, പാദരക്ഷ കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം അഞ്ച് വരെ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കും.

 

വ്യവസായ സ്ഥാപനങ്ങൾ

കയർ, കശുവണ്ടി മുതലായവ ഉൾപ്പെടെ എല്ലാ വ്യവസായ സ്ഥാപനങ്ങളും തുറന്ന് പ്രവർത്തിക്കാം. എന്നാൽ, ജീവനക്കാരുടെ എണ്ണം 50 ശതമാനത്തിൽ കവിയാൻ പാടില്ല.

 

വ്യവസായ സ്ഥാപനങ്ങൾക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കളും മറ്റും നൽകുന്ന സ്ഥാപനങ്ങളും കടകളും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ അഞ്ചു വരെ തുറന്ന് പ്രവർത്തിക്കാം. പാക്കേജിങ് ഉൾപ്പെടെ സാധനങ്ങൾ വിൽക്കുന്ന കടകൾക്കും തുറക്കാം.

 

ബാങ്കുകൾ

നിലവിലുള്ള തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങൾ തന്നെ തുടരും. പക്ഷേ, സമയം വൈകുന്നേരം അഞ്ചു വരെയായി ദീർഘിപ്പിച്ചു.

 

കള്ള്ഷാപ്പ്

കള്ള് പാഴ്സലായി നൽകാൻ ഷാപ്പുകൾക്ക് അനുമതി നൽകും. കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കണം പ്രവർത്തനം.

 

പാഴ്വസ്തുക്കൾ സൂക്ഷിച്ച സ്ഥലങ്ങളിൽ അവ മാറ്റുന്നതിന് വേണ്ടി ആഴ്ചയിൽ രണ്ട് ദിവസം അനുവദിക്കും.