വെെറൽ പ്രണയകഥയിൽ ട്വിസ്റ്റ്; സജിതയെ ഒളിപ്പിച്ചത് മറ്റ് എവിടെയോ.

പത്തുവര്‍ഷം വീട്ടിലെ മുറിയില്‍ താമസിപ്പിച്ചിട്ടില്ലെന്ന് മാതാപിതാക്കൾ

പാലക്കാട്: അയിലൂരിൽ കാമുകിയെ പത്തു വർഷം ഒരു മുറിയിൽ താമസിപ്പിച്ചെന്ന യുവാവിന്റെ വാദം തള്ളി രക്ഷിതാക്കൾ. മൂന്നു മാസം മുമ്പാണ് സജിത പുറത്തിറങ്ങാൻ ഉപയോഗിച്ചു എന്ന് പറയപ്പെടുന്ന ജനലിന്‍റെ അഴികൾ മുറിച്ചുമാറ്റിയത്. മകന് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും റഹ്മാന്റെ പിതാവ് മുഹമ്മദ് കരീം, മാതാവ് ആത്തിക എന്നിവർ ഒരു വാർത്താ ചാനലിനോട് പറഞ്ഞു.

പാതി ചുമരുള്ള മുറിയിലാണ് റഹ്മാൻ താമസിച്ചിരുന്നത്. ആരെങ്കിലും ആ മുറിയിൽ ഉണ്ടെങ്കിൽ തങ്ങൾ അറിയുമായിരുന്നെന്നു. മൂന്നു വര്‍ഷം മുമ്പ് വീടിന്‍റെ മേല്‍ക്കൂര പൊളിച്ചു പണിതിരുന്നു. ആ സമയത്ത് റഹ്മാന്‍റെ സഹോദരിയുടെ മകനും പിതാവും മുറിക്കകത്ത് കയറിയതാണ്. ഒരു കട്ടില്‍ പോലും ആ മുറിയിലുണ്ടായിരുന്നില്ല.

 

ചെറിയ ടീപോ മാത്രമാണ് മുറിയിൽ ഉണ്ടായിരുന്നത്. വര്‍ഷങ്ങളോളം സജിതയെ മറ്റെവിടെയോ ആണ് താമസിപ്പിച്ചതെന്നും റഹ്മാന്‍റെ മാതാപിതാക്കള്‍ പറയുന്നു. എന്നാല്‍ ഈ ടീപോയ്ക്കകത്ത് സജിത ഒളിച്ചുവെന്നാണ് റഹ്മാന്‍ പറയുന്നത്. ഒപ്പം റഹ്മാനും സജിതയും അവരുടെ വാദങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണ്.

 

സജിതയെ മതം മാറാൻ പ്രേരിപ്പിച്ചു എന്ന് പല കോണിൽ നിന്നും ആരോപണം ഉയർന്നിരുന്നു. എന്നാൽ അത്തരം ആരോപണങ്ങൾ റഹ്മാൻ നിഷേധിച്ചു. താൻ സജിതയെ മതം മാറാൻ ഒരിക്കലും നിർബന്ധിച്ചിട്ടില്ലെന്നും ഒരാൾ ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കുന്നതിന് തനിക്ക് എതിർപ്പൊന്നുമില്ലെന്നും റഹ്മാൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

സജിത റഹ്മാന്റെ വീട്ടിൽ കഴിയുന്ന വിവരം റഹ്മാന്റെ വീട്ടുകാർക്കു പോലും അറിയില്ലായിരുന്നു. വ്യത്യസ്ഥ മതവിഭാഗത്തിൽപെട്ട ഇരുവരും തങ്ങളുടെ ബന്ധുക്കളെ ഭയന്നാണ് ഒളിവിൽ കഴിയാൻ തീരുമാനിച്ചത്. മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് വീട്ടില്‍ നിന്നും കാണാതായ റഹ്‌മാനെ സഹോദരന്‍ അവിചാരിതമായി കണ്ടുമുട്ടിയതിനു ശേഷമാണ് ഈ പ്രണയകഥ പുറംലോകം അറിഞ്ഞത്.