കുറ്റിപ്പുറം കുഞ്ഞിപ്പാത്തുമ്മ കൊലക്കേസ്;കുറ്റം സമ്മതിച്ച് പ്രതി മുഹമ്മദ് ഷാഫി.

വിദേശത്തു നിന്ന് 2 മാസം മുൻപ് നാട്ടിലെത്തിയ മുഹമ്മദ് ഷാഫി തന്റെ സാമ്പത്തിക ബാധ്യത തീർക്കാൻ ഉള്ള പണം കണ്ടെത്താനാണ് കുഞ്ഞി പാത്തുമ്മയുടെ വീട്ടിൽ മോഷണത്തിനായി കയറിയത്.

തിരൂർ: കുറ്റിപ്പുറം കുഞ്ഞിപ്പാത്തുമ്മ കൊലക്കേസിൽ കുറ്റം സമ്മതിച്ച് പ്രതി മുഹമ്മദ് ഷാഫി. പണം ലക്ഷ്യമിട്ട് ആയിരുന്നു കൊലപാതകം നടത്തിയതെന്നാണ് മുഹമ്മദ് ഷാഫി പോലീസിനോട് പറഞ്ഞത്. കടുത്ത മദ്യപാനി ആയ പ്രതി വിദേശത്ത് നിന്നും തിരിച്ചെത്തി പണി ഇല്ലാതെയിരിക്കുക ആയിരുന്നു. ഭാര്യ ഇയാളെ ഉപേക്ഷിച്ചു പോയിരുന്നു.

കടുത്ത സാമ്പത്തിക ബാധ്യതയിൽ ആയിരുന്ന പ്രതി ഇതിൽ നിന്നും കരകയറാൻ കണ്ട വഴിയായിരുന്നു മോഷണം. വിദേശത്തു നിന്ന് 2 മാസം മുൻപ് നാട്ടിലെത്തിയ മുഹമ്മദ് ഷാഫി തന്റെ സാമ്പത്തിക ബാധ്യത തീർക്കാൻ ഉള്ള പണം കണ്ടെത്താനാണ് കുഞ്ഞി പാത്തുമ്മയുടെ വീട്ടിൽ മോഷണത്തിനായി കയറിയത്.

 

കുഞ്ഞിപ്പാത്തുമ്മയുടെ വീട്ടിൽ നിന്ന് ആറാമത്തെ വീടാണ് പ്രതിയുടേത്. വീട്ടിൽ ഒറ്റയ്ക്കു കഴിയുന്ന കുഞ്ഞിപ്പാത്തുമ്മയുടെ കൈവശം പണമുണ്ടെന്ന വിവരം പ്രതി മനസ്സിലാക്കി. സുഹൃത്തുക്കൾക്കൊപ്പം രാത്രി വരെ മദ്യപിച്ചിരുന്ന ദിവസമാണ് മോഷണം നടത്താൻ തീരുമാനിച്ചത്. 17ന് രാത്രി പന്ത്രണ്ടരയോടെയാണ് മറ്റുള്ളവർ വീട്ടിലേക്ക് പോയശേഷം മുഹമ്മദ് ഷാഫി റോഡരികിലുള്ള കുഞ്ഞിപ്പാത്തുമ്മയുടെ വീട്ടിൽ എത്തുന്നത്.

പ്രതി എത്തുമ്പോൾ വീടിന്റെ ഉമ്മറത്ത് ഇരിക്കുകയായിരുന്നു കുഞ്ഞിപ്പാത്തുമ്മ. കയ്യിലുണ്ടായിരുന്ന കല്ലുകൊണ്ടും വടികൊണ്ടും കുഞ്ഞുപാത്തുമ്മയെ പ്രതി തലയ്ക്കടിച്ച് വീഴ്ത്തി. പിന്നീട് ഞരങ്ങുന്ന കണ്ടപ്പോൾ വീണ്ടും തലക്കടിച്ചു. കുഞ്ഞിപ്പാത്തുമ്മയുടെ മുറിയിൽ പല പഴ്സുകളിലായി മൂന്നര ലക്ഷത്തോളം രൂപ ഉണ്ടായിരുന്നെങ്കിലും എഴുപതിനായിരത്തോളം രൂപയാണ് പ്രതിക്ക് കൈക്കലാക്കാനായത്.

 

നിർണായകമായത് 10 ഇ‍ഞ്ചിന്റെ ചെരിപ്പ്

 

കുഞ്ഞിപ്പാത്തുമ്മയുടെ രക്തത്തിൽ മുങ്ങിയ കാൽപാടുകൾ മുറിയിൽ ഉണ്ടായിരുന്നു. ഇത് പ്രാഥമിക പരിശോധയിൽ തന്നെ കണ്ടെത്തി. തലയ്ക്ക് അടിച്ചു വീഴ്ത്തിയ ശേഷം പണം മോഷ്ടിക്കാൻ അകത്തു കയറിപ്പോഴാണ് രക്തം കലർന്ന ചെരുപ്പിന്റെ പാടുകൾ മുറിയിൽ പതിഞ്ഞത്. ഈ അളവിലുള്ള ചെരുപ്പ് ധരിക്കുന്നവരെ കണ്ടെത്താൻ നാട്ടുകാരിൽ ചിലരുടെ സഹായവും പൊലീസ് തേടി.

സംഭവദിവസം രാത്രി പ്രദേശത്ത് മദ്യപിച്ച സംഘത്തിലെ 2 പേർ വലിയ ചെരുപ്പാണ് ഉപയോഗിച്ചിരുന്നത്. അതിൽ ഒന്ന് മുഹമ്മദ് ഷാഫിയായിരുന്നു. ഈ ചെരുപ്പ് പ്രതിയുടെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുക്കുകയും ചെയ്തു. കൊലപാതകം അറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാർക്കൊപ്പം ഒന്നുമറിയാത്തവനെ പോലെ പ്രതിയും ഉണ്ടായിരുന്നു. എന്നാൽ പൊലീസ് നായ സ്ഥലത്ത് എത്തുന്നതിന് തൊട്ടുമുൻപായി പ്രതി ബൈക്കിൽ സ്ഥലം വിട്ടു.

വ്യാഴാഴ്ച രാത്രിയാണ് കുഞ്ഞിപ്പാത്തുമ്മ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 10 മണിയോടെയാണ് കൊലപാതകം നാട്ടുകാർ അറിയുന്നത്. സംഭവം നടന്ന് 48 മണിക്കൂറുകൾക്കുള്ളിൽ ഉള്ളിൽ പ്രതിയെ പിടികൂടാൻ പൊലീസിന് സാധിച്ചു.

ഞായറാഴ്ച തവനൂർ കടകശ്ശേരിയിലും സമാന രീതിയിൽ ഒരു കൊലപാതകം നടന്നിരുന്നു. തത്തോട്ടിൽ ഇയ്യാത്തുട്ടി ആണ് കൊല്ലപ്പെട്ടത്. രണ്ട് കൊലപാതകങ്ങളും തമ്മിൽ ബന്ധമില്ലെന്ന് മലപ്പുറം എസ്പി സുജിത്ത് ദാസ് എസ് ഐപിഎസ് വ്യക്തമാക്കി. കേസിൽ ഏറെ വൈകാതെ കുറ്റം ചെയ്തവർ പിടിയിലാകും എന്നും എസ് പി പറഞ്ഞു.