നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച ‘സാനിറ്റൈസർ’ പിടികൂടി.

14 ലക്ഷം രൂപ ഈടാക്കി ചരക്ക് വിട്ടു കൊടുത്തു.

തിരൂർ: നികുതി വെട്ടിച്ച് കടത്താൻ ശ്രമിച്ച സാനിറ്റൈസർ പിടികൂടി. തുടർന്ന് ജി.എസ് ടി നിയമത്തിലെ സെക്ഷൻ 130 പ്രകാരം ചരക്കിന്റെ ആകെ വിലയും, നികുതിയും പിഴയും ഉൾപ്പടെ 14 ലക്ഷം രൂപ ഈടാക്കി ചരക്ക് വിട്ടു കൊടുത്തു. മലപ്പുറം ജില്ലയിലെ ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം സ്ക്വാഡ് -3 യാണ് വെട്ടിപ്പ് പിടികൂടിയത്. കേരളത്തിൽ ജി.എസ്.ടി റജിസ്ട്രേഷനുള്ള സ്ഥാപനങ്ങളുടെ ജി.എസ്.ടി നമ്പറും വിലാസവും ഉപയോഗിച്ചാണ് തട്ടിപ്പ്.

മധ്യപ്രദേശിലെ ഇൻഡോറിൽ നിന്ന് 16 സ്ഥാപനങ്ങളുടെ പേരിലാണ് ഇത്രയും സാനിറ്റൈസർ കൊണ്ട് വന്നത്. 50000 രൂപക്ക് താഴെ യുള്ള വില രേഖപ്പെടുത്തിയ ബില്ലുകളുമായെത്തിയ ലോറി മലപ്പുറത്ത് വെച്ച് പരിശോധിച്ചപ്പോഴാണ് ഈ വെട്ടിപ്പ് പിടികൂടിയത്.50000 ൽ താഴെ വിലവരുന്ന ചരക്കുകൾക്ക് ഇ ബിൽ നിർബന്ധമില്ല എന്ന നിയമത്തിലെ പഴുത് ഉപയോഗിച്ചാണ് നികുതി വെട്ടിപ്പ് നടത്തുന്നത്. കേരളത്തിലെ വ്യാപാരികൾ അറിയാതെ യാണ് അവരുടെ പേരിൽ സാനിറ്റൈസർ വിപണിയിൽ എത്തിച്ച് കൂടിയ വിലയിൽ വിൽക്കുന്നതെന്ന് അന്വേഷണത്തിൽ വ്യക്തമായി.

 

സ്റ്റേറ്റ് ടാക്സ് ഓഫീസർ (ഇൻ്റലിജൻൻ്റ്) ശ്യാം കൃഷ്ണൻ , അസി. ടാക്സ് ഓഫീസർമാരായ സി. അനസ് കുഞ്ഞ്, വിജയകൃഷ്ണൻ,രാജീവൻ, ഷബ്ന,ഡ്രൈവർ ജുനൈദ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.