കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് തുടരുന്നു.

പിടിയിലായ ഷാഫിയും ലുഖ്മാനും പാന്റ്‌സിനുള്ളിലെ രഹസ്യഅറകളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണമിശ്രിതം കടത്താന്‍ ശ്രമിച്ചത്.

കരിപ്പൂർ: രാമനാട്ടുകര സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം ഊര്‍ജിതമായി തുടരുന്നതിനിടെയും കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് തുടരുന്നു. വ്യാഴാഴ്ച കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മൂന്ന് യാത്രക്കാരില്‍നിന്നായി കസ്റ്റംസ് എയര്‍ഇന്റലിജന്‍സ് മൂന്നുകിലോയിലേറെ സ്വര്‍ണമിശ്രിതം പിടികൂടി. വിപണിയില്‍ ഏകദേശം 1.2 കോടിയിലേറെ രൂപ വിലവരുന്ന സ്വര്‍ണമാണ് വ്യാഴാഴ്ച പുലര്‍ച്ചെവരെ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്തത്.

 

 

വടകര സ്വദേശി കുനിയത്ത് മുസ്തഫയില്‍നിന്ന് 1320 ഗ്രാം സ്വര്‍ണമിശ്രിതമാണ് പിടികൂടിയത്. സോക്‌സിനുള്ളില്‍ ഒളിപ്പിച്ചാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇയാളില്‍നിന്ന് പിടിച്ചെടുത്ത സ്വര്‍ണത്തിന് ഏകദേശം 53 ലക്ഷത്തോളം രൂപ വിലവരും.

കാസര്‍കോട് ഉപ്പള സ്വദേശിയായ ഷാഫിയാണ് സ്വര്‍ണവുമായി പിടിയിലായ രണ്ടാമത്തെ യാത്രക്കാരന്‍. ഡി.ആര്‍.ഐ. നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്. ഷാഫിയില്‍നിന്ന് 1030 ഗ്രാം സ്വര്‍ണമിശ്രിതം പിടിച്ചെടുത്തു.

 

 

 

മലപ്പുറം സ്വദേശി ലുഖ്മാനാണ് സ്വര്‍ണം കടത്തിയ മൂന്നാമത്തെ യാത്രക്കാരന്‍. 1086 ഗ്രാം സ്വര്‍ണമിശ്രിതത്തിനൊപ്പം 50 ഗ്രാമിന്റെ സ്വര്‍ണമാലയും ഇയാളില്‍നിന്ന് പിടികൂടിയിട്ടുണ്ട്. വിപണിയില്‍ ഏകദേശം 46 ലക്ഷത്തോളം രൂപ വിലവരുന്നതാണിത്.

പിടിച്ചെടുത്ത സ്വര്‍ണമിശ്രിതം ഉരുക്കിനോക്കിയാല്‍ മാത്രമേ എത്ര ഗ്രാം സ്വര്‍ണമുണ്ടെന്ന യഥാര്‍ഥ കണക്ക് ലഭിക്കുകയുള്ളൂ. പിടിയിലായ ഷാഫിയും ലുഖ്മാനും പാന്റ്‌സിനുള്ളിലെ രഹസ്യഅറകളില്‍ ഒളിപ്പിച്ചാണ് സ്വര്‍ണമിശ്രിതം കടത്താന്‍ ശ്രമിച്ചത്. ബെല്‍റ്റ് രൂപത്തിലായിരുന്നു ഇവ പാന്റ്‌സിനുള്ളില്‍ ഒളിപ്പിച്ചിരുന്നത്.