6 വയസ്സുകാരി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്.

എസ്റ്റേറ്റ് ലയത്തിലെ തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന ഇയാൾ കുട്ടിയെ നാളുകളായി പീഡിപ്പിച്ചിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടത്തിലെ സൂചനകൾ.

വണ്ടിപ്പെരിയാർ: ചുരക്കുളം എസ്റ്റേറ്റിൽ 6 വയസ്സുകാരി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്.പീഡനത്തിനിടെ ബോധരഹിതയായ ആറു വയസ്സുകാരിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ എസ്റ്റേറ്റിലെ തന്നെ അർജുൻ (22) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. എസ്റ്റേറ്റ് ലയത്തിലെ മുറിയിൽ കെട്ടിയിട്ടിരുന്ന കയറിൽ തൂങ്ങിയ നിലയിൽ ആയിരുന്നു കഴിഞ്ഞ 30ന് കുട്ടിയെ കണ്ടെത്തിയത്.

കളിക്കുന്നതിനിടെ കയർ കഴുത്തിൽ കുരുങ്ങിയെന്നായിരുന്നു ആദ്യ വിലയിരുത്തൽ. എന്നാൽ ഇടുക്കി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ പെൺകുട്ടി കടുത്ത പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് അർജുൻ പിടിയിലായത്.

 

എസ്റ്റേറ്റ് ലയത്തിലെ തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്ന ഇയാൾ കുട്ടിയെ നാളുകളായി പീഡിപ്പിച്ചിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടത്തിലെ സൂചനകൾ. പെൺകുട്ടിയുടെ വീട്ടിൽ എപ്പോഴും കടന്നു ചെല്ലുന്നതിനുളള സ്വാതന്ത്ര്യവും കുട്ടിയുടെ മാതാപിതാക്കൾ രാവിലെ തന്നെ ജോലിക്കു പോകുന്ന സാഹചര്യവും മുതലെടുത്തായിരുന്നു ചൂഷണമെന്ന് പൊലീസ് പറഞ്ഞു.

 

30ന് അർജുൻ വീട്ടിൽ എത്തി ഉപദ്രവിക്കുന്നതിനിടെ പെൺകുട്ടി ബോധരഹിതയായി വീണു. അനക്കമറ്റു കിടന്ന കുട്ടി മരിച്ചു എന്ന് കരുതിയ ഇയാൾ മുറിക്കുള്ളിലെ കയറിൽ കെട്ടിത്തൂക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ മരണം വിവരം പുറത്തു വന്നതോടെ ഇയാൾ പൊട്ടിക്കരയുകയും സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.