സംസ്ഥാനത്ത് രോഗവ്യാപനം കുറയുന്നില്ല,​ ലോക്ക്ഡൗൺ അനന്തമായി നീട്ടാനാകില്ലെന്ന് മുഖ്യമന്ത്രി

മറ്റ് സംസ്ഥാനങ്ങളിൽ കൊവിഡ് രണ്ടാം തരം​ഗം കെട്ടടങ്ങിയിട്ടുണ്ട്. കേരളത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം ഗണ്യമായി കുറയാത്ത സ്ഥിതിയാണ് ഉള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത്. അനന്തമായി ലോക്ക്ഡൗൺ അടക്കമുള്ള നിയന്ത്രണം നീട്ടാനാവില്ല. സാധാരണ നിലയിലേക്ക് വേഗത്തിൽ എത്തേണ്ടതുണ്ട്. അതിനുള്ള സാഹചര്യം ഒരുക്കൽ പ്രധാനമാണ്. ഘട്ടംഘട്ടമായി ഇളവ് നടപ്പിലാക്കുകയാണ്. ഇളവ് ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

മറ്റ് സംസ്ഥാനങ്ങളിൽ കൊവിഡ് രണ്ടാം തരം​ഗം കെട്ടടങ്ങിയിട്ടുണ്ട്. കേരളത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

അമിതമായി ഭയപ്പെടേണ്ട. കാര്യങ്ങൾ നിയന്ത്രണത്തിലാണ്. മാർച്ച് മധ്യത്തിൽ മറ്റ് സംസ്ഥാനങ്ങളിൽ കൊവിഡ് രണ്ടാം ഘട്ടം ആരംഭിച്ചു. കേരളത്തിൽ മേയിലാണ് രണ്ടാം ഘട്ടം ആരംഭിച്ചത്. ടി.പി.ആർ 29 ശതമാനം വരെ ഉയർന്നു. പ്രതിദിന രോഗികളുടെ എണ്ണം 40000ത്തിലേക്ക് ഉയർന്നു. ടി.പി.ആർ കുറഞ്ഞ് പത്ത് ശതമാനത്തിനടുത്ത് മാറ്റമില്ലാതെ ദിവസങ്ങളായി നിൽക്കുന്നു. രോഗികളുടെ എണ്ണത്തിലുണ്ടായ വർധനയ്ക്ക് അനുപാതമായി മരണമടയുന്നവരുടെ എണ്ണത്തിലും വർധനവുണ്ടായി. രോഗികളുടെ എണ്ണം കൂടിയ അവസരത്തിലും കൊവിഡ് ആശുപത്രികളിലും ഐ.സിയുകളിലും രോഗികൾക്ക് ഉചിതമായി ചികിത്സ നൽകാനായി. കൊവിഡ് ആശുപത്രി കിടക്കകളിൽ 70 ശതമാനത്തിലധികം ഉപയോഗിക്കേണ്ടി വന്നിട്ടില്ല. 90 ശതമാനത്തിലേറെ രോഗികൾക്ക് സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ നൽകി. മറ്റൊരു സംസ്ഥാനത്തിനും ഈ നേട്ടമില്ല. കാസ്പിൽ ചേർന്ന 282 സ്വകാര്യ ആശുപത്രികളിൽ ചികിത്സ നൽകുന്നുണ്ട്. മറ്റ് സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചെലവ് സർക്കാർ നിയന്ത്രിച്ചു. സർക്കാർ-സ്വകാര്യ മേഖലകൾ സഹകരിച്ച് കൊവിഡിനെ നേരിടുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

 

രണ്ടാം തരംഗത്തിൽ രോഗസാധ്യതയുള്ളവർ സംസ്ഥാനത്ത് കൂടുതലായിരുന്നു. അതുകൊണ്ടാണ് രോഗികളുടെ എണ്ണം വർദ്ധിച്ചത്. പരിശോധന ഗണ്യമായി വർഗ്ഘിപ്പിച്ചിരുന്നു. ഐ.സി.എം.ആറിന്‍റെ പഠന പ്രകാരം ഇന്ത്യയിലെ പല നഗരത്തിലും 70-80 ശതമാനം പേർക്ക് രോഗം വന്നുപോയി. മരണങ്ങളുടെ റിപ്പോർട്ടിംഗ് അനായാസമായി ചെയ്യാനാവില്ല. മിക്ക സംസ്ഥാനത്തെക്കാളും മെച്ചപ്പെട്ട രീതിയിൽ റിപ്പോർട്ട് ചെയ്ത സംസ്ഥാനമാണ് കേരളമെന്ന് ഐ.സി.എം.ആർ പഠനം തെളിയിക്കുന്നു. മദ്ധ്യപ്രദേശിൽ മേയ് മാസം നടത്തിയ പഠനത്തിൽ 2019 ലേതിനേക്കാൾ 1.33 ലക്ഷം അധികം മരണം നടന്നു. എന്നാൽ 2461 മരണം മാത്രമാണ് റിപ്പോർട്ട് ചെയ്തത്. അത്തരം പ്രശ്നം കേരളത്തിലില്ല. കൊവിഡിന്‍റെ ആദ്യ തരംഗ കാലത്ത് ഇന്ത്യയിലൊന്നാകെ 21 പേരിൽ രോഗം ഉണ്ടാകുമ്പോഴാണ് ഒരു കേസ് കണ്ടെത്തിയത്. തൊട്ടടുത്ത സംസ്ഥാനങ്ങളിൽ 30 കേസുകളിൽ ഒന്നാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ കേരളത്തിൽ മൂന്ന് കേസുകളുണ്ടാവുമ്പോൾ ഒന്ന് റിപ്പോർട്ട് ചെയ്തു. ആ ജാഗ്രതയാണ് ഇപ്പോഴും തുടരുന്നത്.

 

ഡെൽറ്റ വൈറസ് വകഭേദമാണ് രണ്ടാം തരംഗത്തിൽ കേരളത്തിലെത്തിയത്. കൂടുതൽ ജനസാന്ദ്രതയുള്ളതിനാൽ ഡെൽറ്റ വൈറസ് വ്യാപിച്ചു. ഗ്രാമ-നഗരങ്ങൾ പരസ്പരം ബന്ധപ്പെട്ട് തുടർച്ചയായി നിലനിൽക്കുന്നതിനാൽ രോഗം അതിവേഗം സംസ്ഥാനമൊട്ടാകെ പടർന്നുപിടിച്ചു. രോഗം വന്ന് ഭേദമായവരിലും വാക്സീനേഷൻ എടുത്തവരിലുമുള്ള രോഗപ്രതിരോധത്തെ ഡെൽറ്റ വൈറസ് പരിമിതമായി മറികടക്കുന്നതിനാൽ രോഗം ഭേദമായവർക്ക് ഇൻഫെക്ഷൻ വരാനിടയായി. പോസിറ്റീവാകുന്നവരിൽ പലരും ഈ വിഭാഗത്തിൽ പെടുന്നവരാണ്. ഇവർക്ക് ഗുരുതരമായ രോഗസാധ്യതയും മരണസാധ്യതയും ഇല്ലെന്നത് ആശ്വാസം.

 

എല്ലാവർക്കും രോഗം വന്ന് സാമൂഹിക പ്രതിരോധശേഷി ആർജ്ജിക്കുകയെന്നതല്ല, മറിച്ച് വാക്സീൻ ലഭിക്കുന്നത് വരെ രോഗം പരമാവധി പേർക്ക് വരാതെ നോക്കി മരണം കഴിയുന്നത്ര തടയുകയെന്ന നയമാണ് നാം പിന്തുടർന്നത്. ആളുകൾക്ക് വാക്സീനേഷൻ നൽകി സാമൂഹ്യ പ്രതിരോധത്തിനാണ് ശ്രമം. 18 വയസിന് മുകളിൽ 43 ശതമാനം പേർക്ക് ഒരു ഡോസും 12 ശതമാനം പേർക്ക് രണ്ട് ഡോസും നൽകി. ഏറ്റവും വേഗം കേരളം വാക്സീനേഷൻ പൂർത്തിയാക്കുന്നുണ്ട്. വാക്സീൻ പാഴാക്കാതെ വിതരണം ചെയ്യുന്നതിൽ കേരളം മുന്നിലാണ്. ഇക്കാര്യത്തിൽ കേന്ദ്രം അഭിനന്ദിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികൾ വഴിയും വാക്സീൻ വിതരണം ആരംഭിച്ചു. റഷ്യയുടെ സ്പുട്നിക് വാക്സീനും ചില ആശുപത്രികൾ നൽകുന്നുണ്ട്. അധികം വൈകാതെ മറ്റ് വാക്സീനുകളും ലഭിക്കുമെന്നാണ് കരുതുന്നത്. ഏതാനും മാസത്തിനുള്ളിൽ 6-70 ശതമാനം പേർക്ക് വാക്സീൻ നൽകാനാവുമെന്നാണ് പ്രതീക്ഷ.

 

പതിനെട്ടിന് മുകളിലെ 70 ശതമാനം പേർക്ക് വാക്സീൻ നൽകിയാലെ ഹേർഡ് ഇമ്യൂണിറ്റി നേടാനാവൂ. രോഗം വന്ന് മാറിയവരിൽ 60 ശതമാനമെങ്കിലും ഇപ്പോൾ ഹേർഡ് ഇമ്യൂണിറ്റി കൈവരിച്ച് കാണും. 13 ശതമാനം പേർക്കെങ്കിലും എത്രയും വേഗം വാക്സീൻ നൽകാൻ ശ്രമിക്കും. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വാക്സീൻ നൽകാൻ അനുമതിയുണ്ട്. ഗർഭകാലത്ത് കൊവിഡ് ബാധിച്ചാൽ കുഞ്ഞിന് പൂർണ വളർച്ചയെത്തും മുൻപ് പ്രസവം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. ഗർഭിണികൾ കൊവിഡ് ബാധിതരായാൽ ഐസിയു, വെന്‍റിലേറ്റര്‍ സൗകര്യങ്ങൾ നൽകേണ്ടി വരും. വാക്സീൻ നൽകുന്നതിന് അനുമതി ലഭിച്ച സാഹചര്യത്തിൽ ഗർഭിണികൾ വാക്സീൻ എടുക്കാൻ തയ്യാറാകണം.

 

മാസ്ക് മാറ്റുന്ന അവസരങ്ങളിൽ ശരീര ദൂരം പാലിക്കാൻ ശ്രദ്ധിക്കണം. വാക്സീനെടുത്തവർ രോഗവാഹകരാവും. അവർ മാസ്ക് ധരിക്കണം. എസി മുറികൾ ഉപയോഗിക്കരുത്. ജനാല തുറന്നിട്ട് വായു സഞ്ചാരം ഉറപ്പാക്കണം. ചെറുതും വലുതുമായ കൂടിച്ചേരൽ ഒഴിവാക്കണം. മദ്യവിൽപ്പന ശാലകൾക്ക് മുന്നിലെ വലിയ ക്യൂ വലിയ പ്രശ്നമായി മാറി. അത് ഒഴിവാക്കാൻ പ്രത്യേക കൗണ്ടർ ഏർപ്പെടുത്തുന്നുണ്ട്. തിരക്കുള്ള സ്ഥലങ്ങളിൽ കൗണ്ടറുകളുടെ എണ്ണം കൂട്ടും. ഈ കാണുന്ന തിരക്ക് ഒഴിവാക്കാൻ ആവശ്യമായ മറ്റ് ശാസ്ത്രീയ മാർഗങ്ങളും ആലോചിക്കും. വാക്സീനേഷൻ പൂർത്തിയാകും വരെ ശക്തമായ നടപടി തുടരണം. രണ്ട് ഡോസ് വാക്സീൻ അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിലെ ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെയാണ് ഇത്തവണ ശബരിമലയിൽ മാസപൂജയ്ക്ക് അനുവദിക്കുക. 5000 പേരെ വരെ വിർച്വൽ ക്യൂ വഴി പ്രവേശിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.