അമ്മയെ അടിക്കുന്നത് തടഞ്ഞ ഏഴ് വയസുകാരിയെ അച്ഛൻ നിലത്തടിച്ചു

കായംകുളം പത്തിയൂർ തോട്ടത്തുമുറി രാജേഷ് ഭവനിൽ രാജേഷാണ് (37) വധശ്രമത്തിന് അറസ്റ്റിലായത്.

കായംകുളം: മദ്യപിച്ച് വീട്ടിലെത്തിയ അച്ഛൻ, അമ്മയെ ക്രൂരമായി മർദ്ദിക്കുന്നത് തടയാൻ കാലിൽ കെട്ടിപ്പിടിച്ചു കരഞ്ഞ ഏഴുവയസുള്ള മകളെ കാലിൽ തൂക്കിയെടുത്ത് നിലത്തടിച്ച് ജീവഛവമാക്കി.ആലപ്പുഴ മെഡി.ആശുപത്രി അത്യാഹിത വിഭാഗത്തിൽ കഴിയുന്ന കുട്ടി അപകടനില തരണം ചെയ്തിട്ടില്ല. പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കായംകുളം പത്തിയൂർ തോട്ടത്തുമുറി രാജേഷ് ഭവനിൽ രാജേഷാണ് (37) വധശ്രമത്തിന് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. മൂന്നു മക്കളിൽ ഇളയ കുട്ടിയാണ് അച്ഛന്റെ ലഹരിക്ക് ഇരയായത്. ഭാര്യ ഷംനയെയും മക്കളെയും രാജേഷ് മദ്യലഹരിയിൽ മർദ്ദിക്കുന്നത് പതിവായിരുന്നു. അമ്മയുടെ നിലവിളി കേട്ടാണ് അച്ഛനെ തടയാൻ കുട്ടി ശ്രമിച്ചത്. മറ്റുമക്കൾ രണ്ടുപേരും പേടിച്ച് മുറിയുടെ മൂലയിൽ ഇരിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ബോധം നഷ്ടമായ കുട്ടിയെ അമ്മയും ബഹളം കേട്ടെത്തിയ നാട്ടുകാരും ചേർന്ന് കായംകുളം സർക്കാർ ആശുപത്രിയിലും തുടർന്ന് മെഡി. ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. പിതാവിനെ നാട്ടുകാർ വീട്ടിൽ തടഞ്ഞുവച്ച് പൊലീസിൽ ഏല്പിച്ചു.

 

സ്കാനിംഗിൽ ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനാൽ കുട്ടിയുടെ നില ഗുരുതരമാണന്ന് ഡോക്ടർമാർ പറഞ്ഞു. പൊലീസ് ഡോക്ടർമാരുടെയും ഇടയ്ക്ക് ബോധം തെളിഞ്ഞപ്പോൾ കുട്ടിയുടെയും മൊഴി എടുത്തു. കൊവിഡ് പരിശോധനകൾ പൂർത്തിയാക്കിയശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് കരീലക്കുളങ്ങര പൊലീസ് പറഞ്ഞു. കൂലിപ്പണിക്കാരായ രാജേഷ് ഇതിന് മുമ്പും ഭാര്യയെയും മക്കളെയും മർദ്ദിച്ചതു സംബന്ധിച്ച് കരീലക്കുളങ്ങര പൊലീസിൽ പരാതി ലഭിച്ചിട്ടുണ്ട്.