കോവിഡ്: മൂന്നാം തരംഗമുണ്ടാകാതെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം രൂക്ഷമായതിനാൽ അതീവ ജാഗ്രത പാലിച്ചില്ലെങ്കിൽ സംസ്ഥാനത്ത് മൂന്നാം തരംഗമുണ്ടാകുമെന്ന വിദഗ്ധാഭിപ്രായം കണക്കിലെടുത്ത് എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രണ്ടാം തരംഗത്തിൽ നിന്നും പൂർണ മോചനം നേടിയിട്ടില്ല. ജനസംഖ്യയുടെ പകുതിയോളം പേർക്ക് രോഗസാധ്യത നിലനിൽക്കുന്നു. മാത്രമല്ല ഒപ്പം അതിവ്യാപന ശേഷിയുള്ള ഡെൽറ്റാ വൈറസ് സാന്നിധ്യവുമുണ്ട്. വാക്സിനേഷൻ ഭൂരിഭാഗം പേരിലേക്ക് എത്തുന്നതിന് മുമ്പ് മൂന്നാം തരംഗം ഉണ്ടാകുകയാണെങ്കിൽ സംസ്ഥാനത്ത് ആരോഗ്യ രംഗത്തെ അവസ്ഥ ഗുരുതരമാകും. ആശുപത്രി അഡ്മിഷനുകളും വളരെ കൂടുതലായിരിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് യുദ്ധകാലാടിസ്ഥാനത്തിൽ പരമാവധി പേർക്ക് എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെങ്കിലും എല്ലാവരിലും വാക്സിൻ എത്തുന്നതുവരെ മാസ്‌കിലൂടെയും സാമൂഹ്യ അകലത്തിലൂടെയും സ്വയം പ്രതിരോധം തീർക്കണമെന്നും ആരോഗ്യമന്ത്രി ഓർമ്മിപ്പിച്ചു. വാക്സിൻ എടുത്താലും മുൻകരുതലുകൾ തുടരണം.

രണ്ടാം തരംഗത്തിൽ കേരളത്തിൽ ഓക്സിജൻ ലഭ്യത ഒരു തരത്തിലും ബാധിച്ചിരുന്നില്ല. മൂന്നാം തരംഗമുണ്ടായാൽ ഓക്സിജന്റെ ലഭ്യതയുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന പ്രയാസങ്ങൾ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ പ്രത്യേക അവലോക യോഗം ചേർന്ന് ചർച്ചചെയ്‌തു.

മൂന്നാം തരംഗമുണ്ടായാൽ ഓക്സിജൻ ലഭ്യതയും ചികിത്സാ സൗകര്യങ്ങളും ഉറപ്പ് വരുത്താൻ ആരോഗ്യ വകുപ്പ് സംസ്ഥാനത്തെ ഓക്സിജൻ ജനറേഷൻ യൂണിറ്റുകൾ പ്രവർത്തന സജ്ജമാക്കിക്കൊണ്ടിരിക്കുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതികളുൾപ്പടെയുള‌ള ഫണ്ട് ഉപയോഗിച്ചാണ് ഇവ തയ്യാറാക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 33 ഓക്സിജൻ ജനറേഷൻ യൂണിറ്റുകൾ ഓഗസ്റ്റ് മാസത്തിൽ തന്നെ പ്രവർത്തനസജ്ജമാക്കാൻ മന്ത്രി മെഡിക്കൽ സർവീസസ് കോർപറേഷന് നിർദേശം നൽകി. ഇതിലൂടെ 77 മെട്രിക് ടൺ ഓക്സിജൻ അധികമായി നിർമ്മിക്കാൻ സാധിക്കും.

സംസ്ഥാന സർക്കാർ വിവിധ ഫണ്ട് വിനിയോഗിച്ച് നിർമ്മിക്കുന്ന 38 ഓക്സിജൻ ജനറേഷൻ യൂണിറ്റുകളുടെ നിർമ്മാണ പുരോഗതിയും യോഗം വിലയിരുത്തി. കൊവിഡ് കേസുകളിലെ വർധനവും മൂന്നാം തരംഗവും മുന്നിൽ കണ്ട് മെഡിക്കൽ കോളേജുകളിലേയും മറ്റ് ചികിത്സാ കേന്ദ്രങ്ങളിലേയും കൊവിഡ് ചികിത്സാ സാധന സാമഗ്രികളുടെ കരുതൽ ശേഖരം ഉറപ്പ് വരുത്താൻ വകുപ്പ് മേധാവികൾക്ക് മന്ത്രി യോഗത്തിൽ നിർദേശം നൽകി.