ഇ.ഡി ഓഫീസ് കാരാത്തോട്ടേക്ക് മാറ്റുമോ എന്ന പരിഹാസവുമായി ജലീല്‍

മലപ്പുറം: ചന്ദ്രിക ദിനപ്പത്രത്തിന്റെ അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ മുസ്ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി ഇന്നും ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് സൂചന. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഇ.ഡി നോട്ടീസ് കൈപ്പറ്റിയിട്ടും അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരാകാത്തത്. വ്യക്തിപരമായ അസൗകര്യമാണ് ഹാജരാകാത്തതിന് കാരണമെന്നും അഭിഭാഷകന്‍ നേരിട്ട് ഇ.ഡി ആസ്ഥാനത്ത് എത്തി രേഖാമൂലം ഇതിനുള്ള കാരണം അറിയിക്കുമെന്നാണ് വിവരം.

ഇന്ന് രാവിലെ 11 മണിക്ക് ഹാജരാകാനാണ് കുഞ്ഞാലിക്കുട്ടിക്ക് നോട്ടീസ് നല്‍കിയിരുന്നത്. അദ്ദേഹം ഇപ്പോഴും മലപ്പുറത്താണുള്ളതെന്നാണ് ലഭ്യമാകുന്ന വിവരം. പാലാരിവട്ടം മേല്‍പ്പാലം അഴിമതി വഴി ഇബ്രാഹിം കുഞ്ഞിന് ലഭിച്ച കള്ളപ്പണം ചന്ദ്രിക അക്കൗണ്ട് വഴി വെളുപ്പിച്ചെടുക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ഈ വിഷയത്തില്‍ മുയീന്‍ അലി തങ്ങള്‍ നാളെ ഇ.ഡിക്ക് മുന്നില്‍ ഹാജരാകും.

വിഷയത്തെ രാഷ്ട്രീയമായി നേരിടുമെന്നും കുഞ്ഞാലിക്കുട്ടി ഇ.ഡിക്ക് മുന്നില്‍ ഹാജരാകും എന്നുമാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുന്‍പ് ഈ വിഷയത്തില്‍ പ്രതികരിച്ചത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഡല്‍ഹിയിലെ ഉദ്യോഗസ്ഥരാണ് കള്ളപ്പണം വെളുപ്പിച്ച കേസ് അന്വേഷിക്കുന്നത്. അതേസമയം ഇ.ഡിക്ക് മുന്നില്‍ ഹാജാരാകാന്‍ തയ്യാറാകാത്ത കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് മുന്‍ മന്ത്രി കെ.ടി ജലീല്‍ രംഗത്ത് വന്നു.

ഇങ്ങനെ പോയാല്‍ കാരാത്തോട്ടേക്ക് ഇ.ഡി ഓഫീസ് മാറ്റുന്ന ലക്ഷണമുണ്ടെന്നാണ് ജലീലിന്റെ പരിഹാസം. കള്ളപ്പണ ഇടപാട് അന്വേഷിക്കാന്‍ ഇ.ഡി വരുമ്പോള്‍ സമുദായത്തിന്റെ നേരെയുള്ള വെടിയുതിര്‍ക്കലായി മലപ്പുറത്തുകാരെ ഹാലിളക്കാനുള്ള വേല കയ്യില്‍ വെച്ചാല്‍ മതി. പശു വാല് പൊക്കുമ്പോള്‍ അറിയാം എന്തിനാണെന്ന് എന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ജലീലിന്റെ പരിഹാസം.