അരിസഞ്ചിയില്‍ രണ്ട് കിലോ കഞ്ചാവ്, യുവാവ് അറസ്റ്റില്‍; ഒപ്പമുണ്ടായിരുന്നയാള്‍ ഓടിരക്ഷപ്പെട്ടു


തൊടുപുഴ: രണ്ടുകിലോ കഞ്ചാവുമായി ബൈക്കിലെത്തിയ യുവാവ് പിടിയിൽ. പാലാ കൊട്ടാരംകുന്നേൽ ജോമോനാണ് (27) അറസ്റ്റിലായത്. ഒപ്പമുണ്ടായിരുന്ന പാലാ ചെത്തിമറ്റം സ്വദേശി ജീവൻ ഓടി രക്ഷപ്പെട്ടു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 11.30-ന് തെക്കുംഭാഗം-അഞ്ചിരി റൂട്ടിൽ മലങ്കര ഗേറ്റിന് സമീപത്ത് വാഹനപരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം.
സംശയാസ്പദമായി ബൈക്കിലെത്തിയ രണ്ടംഗ സംഘത്തിന്റെ കൈയിലെ അരിസഞ്ചി പോലീസ് പരിശോധിക്കുന്നതിനിടെ പിന്നിലിരുന്ന ജീവൻ ഓടി രക്ഷപ്പെടുകയായിരുന്നു.
ബൈക്കിന്റെ ടാങ്കിൽ സൂക്ഷിച്ചിരുന്ന സഞ്ചി പരിശോധിച്ചപ്പോൾ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞനിലയിൽ രണ്ട് കിലോ ഉണക്കക്കഞ്ചാവ് കണ്ടെത്തി. തുടർന്ന് തൊടുപുഴ എസ്.ഐ. ബൈജു പി.ബാബുവിന്റെ നേതൃത്വത്തിൽ ജോമോനെ അറസ്റ്റ് ചെയ്യുകയായിരുന്നു.


കഞ്ചാവ് എവിടെനിന്നാണ് വാങ്ങിയതെന്നും ആർക്ക് നൽകാനാണ് കൊണ്ടുവന്നതെന്നുമറിയാൻ പ്രതിയെ ചോദ്യംചെയ്യണമെന്ന് പോലീസ് പറഞ്ഞു. രക്ഷപ്പെട്ട ബസ് തൊഴിലാളിയായ രണ്ടാം പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. എസ്.ഐ. ജോസഫ്, എ.എസ്.ഐ. നജീബ്, എ.എസ്.ഐ. ഷംസുദീൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജിന്ന പി.കെ, ബിനു എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.