ജയിലിൽ പോകാൻ യുവാവ് പൊലീസ് ജീപ്പ് എറിഞ്ഞു തകർത്തു

ആറ്റിങ്ങൽ: ജയിലിൽ പോകാൻ വേണ്ടി യുവാവ് സ്റ്റേഷനു മുന്നിൽ കിടന്ന പൊലീസ് ജീപ്പ് എറിഞ്ഞു തകർത്തു. ആറ്റിങ്ങൽ സ്റ്റേഷനു മുന്നിൽ ഞായറാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം. അയിലം സ്വദേശി ബിജുവിനെ (29) പൊലീസ് പിടികൂടി. കോടതി ഇയാളെ റിമാൻഡ് ചെയ്തു. രണ്ടാം തവണയാണ് ബിജു സ്റ്റേഷനു മുന്നിൽ കിടക്കുന്ന ജീപ്പിന്റെ ചില്ലു തകർക്കുന്നത്.

ആറ് മാസം മുൻപ് സമാനമായ രീതിയിൽ സ്റ്റേഷനു മുന്നിൽ പാർക്ക് ചെയ്തിരുന്ന പൊലീസ് ജീപ്പ് എറിഞ്ഞ് തകർത്ത ബിജുവിനെ പിടികൂടി ജയിലിൽ അടച്ചിരുന്നു. ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയ ബിജു വീണ്ടും ജീപ്പ് എറിഞ്ഞു തകർക്കുകയായിരുന്നു.
ജീപ്പിന്റെ പിൻഭാഗത്തെ ഗ്ലാസ് തകർന്നു. ജീപ്പിന്റെ ചില്ലു തകർത്ത ശേഷം സമീപത്തു നിന്ന ബിജുവിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിലാണ് ജയിലിൽ പോകാൻ വേണ്ടിയാണ് താൻ ജീപ്പ് തകർത്തതെന്ന് ഇയാൾ വ്യക്തമാക്കി.

ജയിലിൽ നിന്നു പുറത്തിറങ്ങിയ ശേഷം ജോലിയും ഭക്ഷണവും കിട്ടിയിരുന്നില്ല. ജീവിതം ദുസ്സഹമായി. അതിനാലാണ് വീണ്ടും ജയിലിൽ പോകാൻ തീരുമാനിച്ചതെന്ന് ബിജു പൊലീസിനോട് പറഞ്ഞു. ഇയാൾക്ക് മാനസിക അസ്വാസ്ഥ്യം ഉള്ളതായി സംശയിക്കുന്നുവെന്നു പൊലീസ് അറിയിച്ചു.