എടപ്പാള്‍ മേല്‍പ്പാലം ഒക്ടോബറില്‍ നാടിന് സമര്‍പ്പിക്കും



എടപ്പാള്‍ മേല്‍പ്പാലം ഒക്ടോബര്‍ അവസാനത്തോടെ നാടിന് സമര്‍പ്പിക്കുമെന്ന് ഡോ.കെ.ടി ജലീല്‍ എം.എല്‍.എ പറഞ്ഞു. പാലത്തിന്റെ നിര്‍മാണ പുരോഗതിയും നിര്‍മാണത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റിയ കെട്ടിട പ്രദേശവും വിലയിരുത്തുകയായിരുന്നു എം.എല്‍.എ. മേല്‍പ്പാലം പ്രകാശപൂരിതമാക്കാനും നിലവില്‍ വാഹനങ്ങള്‍ക്ക് തടസമാകുന്ന ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാനും വേണ്ട നിര്‍ദേശങ്ങള്‍ എം.എല്‍.എ നല്‍കി.

ജില്ലയിലെ ടൗണിന് കുറുകെയും റോഡിന് സമാന്തരവുമായുള്ള ആദ്യ മേല്‍പ്പാലമാണ് എടപ്പാളില്‍ നിര്‍മിക്കുന്നത്. കിഫ്ബിയില്‍ നിന്ന് തുക ചെലവഴിച്ചാണ് എടപ്പാള്‍ ജംങ്ഷനില്‍ കോഴിക്കോട്- തൃശൂര്‍ റോഡിനുമുകളിലൂടെയുള്ള മേല്‍പ്പാല നിര്‍മാണം. പൂര്‍ണമായും സര്‍ക്കാര്‍ സ്ഥലത്തുകൂടിയാണ് പദ്ധതി കടന്നുപോകുന്നത്. കോഴിക്കോട് റോഡില്‍ റൈഹാന്‍ കോര്‍ണറില്‍ നിന്നാരംഭിച്ച് തൃശൂര്‍ റോഡില്‍ പഴയ എ.ഇ.ഒ ഓഫീസ് വരെയുള്ള 218 മീറ്റര്‍ നീളത്തിലാണ്  മേല്‍പ്പാലം നിര്‍മിക്കുന്നത്. 8.4 മീറ്റര്‍ വീതിയും പാര്‍ക്കിങ് സൗകര്യവും വശങ്ങളില്‍ മൂന്നര മീറ്റര്‍ സര്‍വീസ് റോഡും ഓരോ മീറ്റര്‍ വീതം ഫുട്പാത്തും നിര്‍മിക്കാനാണ് പദ്ധതി. 
തൃശൂര്‍ -കുറ്റിപ്പുറം സംസ്ഥാന പാതയില്‍ ഏറ്റവുമധികം ഗതാഗതക്കുരുക്ക് നേരിടുന്ന ജംങ്ഷനാണ് എടപ്പാള്‍. നാല് റോഡുകള്‍ സംഗമിക്കുന്ന ജംങ്ഷനില്‍ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലക്കാണ്  മേല്‍പ്പാലം നിര്‍മിക്കുന്നത്. എം.എല്‍.എ യോടൊപ്പം മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.