കാണാതായ നാലു കുട്ടികളെയും മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി

പാലക്കാട്: തൃത്താല കപ്പൂരിൽ നിന്ന് കാണാതായ നാലു കുട്ടികളെയും മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തി. കപ്പൂർ പറക്കുളം സ്വദേശികളായ നാലു കുട്ടികളെയാണ് ഇന്നലെ വൈകീട്ട് മുതൽ കാണാനില്ലെന്ന് കാണിച്ച് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയത്. തുടർന്ന് പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ ആനക്കരയിൽ നിന്നും കുട്ടികളെ കണ്ടെത്തുകയായിരുന്നു.

ഇന്നലെ രാത്രിയാണ് ഒരു നാടിനെയാകെ മുൾമുനയിലാക്കിയ സംഭവമുണ്ടായത്. പാലക്കാട് കപ്പൂര്‍ പഞ്ചായത്തിലെ പറക്കുളത്ത് നാല് ആണ്‍കുട്ടികളെ കാണാനില്ലെന്നായിരുന്നു പരാതി.
14 വയസ്സുള്ള ഇരട്ട സഹോദരങ്ങളെയും 12, 9 വയസ്സുള്ള കുട്ടികളെയുമാണ് കാണാതായത്. വൈകുന്നേരം വീട്ടില്‍ നിന്ന് കളിക്കാനായി പുറത്ത് പോയതാണ് കുട്ടികള്‍. എല്ലാ ദിവസവും വൈകിട്ട് ഏഴുമണിയോടെ തിരിച്ചെത്താറുള്ള കുട്ടികൾ ഇന്നലെ സമയം ഏറെ വൈകിയിട്ടും തിരിച്ചെത്തിയില്ല.

തുടര്‍ന്ന് ബന്ധുക്കള്‍ തൃത്താല പോലീസില്‍ പരാതി നല്‍കി. പോലീസും നാട്ടുകാരും ബന്ധുക്കളും കുട്ടികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചു. ഇതിനിടെ കുട്ടികള്‍ റോഡിലൂടെ നടന്നു പോവുന്നതിന്‍റെ സി സി ടി വി ദൃശ്യങ്ങള്‍ ലഭിച്ചു. ആനക്കരയിലെ റോഡിലൂടെ കുറ്റിപ്പുറം ഭാഗത്തേക്ക് രാത്രി എട്ട് മണിക്ക് കുട്ടികള്‍ നടന്നു പോവുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. തുടർന്ന് ഈ മേഖലകൾ കേന്ദ്രീകരിച്ചായി അന്വേഷണം.

ഒടുവിൽ ആനക്കര ഹൈസ്കൂളിന് സമീപം ഒരു കടയുടെ ടെറസിന് മുകളിൽ നിന്നും കുട്ടികളെ കണ്ടെത്തി. ഇവിടെ കിടന്നുറങ്ങുകയായിരുന്നു കുട്ടികൾ. ഇതിൽ ഒരു കുട്ടിയുടെ സൈക്കിൾ നന്നാക്കാൻ കൊടുത്തിരുന്നു. അത് വാങ്ങാൻ പോയെങ്കിലും കിട്ടാതെ വന്നതോടെ അണ്ണാൻ കുഞ്ഞിനെ പിടിക്കാൻ പോയി. അതും കിട്ടിയില്ല. അങ്ങനെ
കുറച്ചു ദൂരം നടക്കുകയായിരുന്നുവെന്നാണ് കുട്ടികൾ പറഞ്ഞത്.

രാത്രിയായപ്പോൾ വഴി തെറ്റി. കയ്യിലുണ്ടായിരുന്ന പൈസയ്ക്ക് ഒരു ലെയ്സ് മേടിച്ച് നാലുപേരും കഴിച്ചു. ആനക്കരയിലെ കടത്തിണ്ണയിൽ ഇരുന്നു. പിന്നീട് ടെറസ്സിൽ കിടന്നുറങ്ങി. അപ്പോഴേക്കും നാട്ടുകാരും പൊലീസും തിരഞ്ഞ് തിരഞ്ഞ് കുട്ടികളുടെ അടുത്തെത്തി. കപ്പൂരിൻ്റ ഉറക്കം കളഞ്ഞെങ്കിലും കുട്ടികളെ സുരക്ഷിതമായി രക്ഷിതാക്കൾക്ക് കൈമാറിയാണ് പൊലീസും നാട്ടുകാരും മടങ്ങിയത്.