പത്രമോഫീസിലെ മോഷണം; തിരൂർ സ്വദേശി 13 വര്‍ഷത്തിനു ശേഷം പിടിയില്‍

മലപ്പുറം: അരീക്കോട്‌ ടൗണില്‍ പ്രവര്‍ത്തിച്ചിരുന്ന മാധ്യമം പത്രത്തിത്തിന്റെ ഓഫീസില്‍ കളവ്‌ നടത്തിയ പ്രതിയെ പ്രത്യേക അനേ്വഷണ സംഘം പിടികൂടി. 13 വര്‍ഷത്തിനുശേഷമാണ്‌ നിരവധി മോഷണക്കേസില്‍ പ്രതിയായ തിരൂര്‍ തൃക്കണ്ടിയൂര്‍ സ്വദേശി തേക്കില്‍ സലീം(41) ശാസ്‌ത്രീയ അന്വേഷണത്തിലൂടെ പിടിയിലായത്‌.

2008 ല്‍ അരീക്കോട്‌ ടൗണിലെ മാധ്യമം ദിനപത്രത്തിന്റെ ഓഫീസിന്റ പൂട്ടുപൊളിച്ച്‌ വില കൂടിയ കാമറയും പണവും മോഷണം ചെയ്‌ത സംഭവത്തിലാണ്‌ അറസ്‌റ്റു ചെയ്‌തത്‌. ഇയാളുടെ പേരില്‍ പെരിന്തല്‍മണ്ണ സ്‌റ്റേഷനിലും തിരൂര്‍ സ്‌റ്റേഷനിലും കളവ്‌ കേസുണ്ട്‌. പ്രതിയെ സംഭവസ്‌ഥലത്ത്‌ എത്തിച്ച്‌ തെളിവെടുപ്പ്‌ നടത്തി.

മലപ്പുറം ജില്ലാ പോലീസ്‌ മേധാവി സുജിത്ത്‌ ദാസിന്‌ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ കൊണ്ടോട്ടി ഡി.വൈ.എസ്‌.പി അഷറഫ്‌, അരീക്കോട്‌ ഇന്‍സ്‌പക്‌ടര്‍ ലൈജുമോന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അനേ്വാഷണ സംഘാംഗങ്ങളായ പ്രമോദ്‌ തിരൂര്‍, നസീറുദ്ദീന്‍ ,അബ്‌ദുള്‍ അസീസ്‌, സത്യനാഥന്‍ മനാട്ട്‌ , ശശി കുണ്ടറക്കാട്‌,പി.സഞ്‌ജീവ്‌, ഉണ്ണികൃഷ്‌ണന്‍ മാരാത്ത്‌ എന്നിവരടങ്ങുന്ന സംഘമാണ്‌ പ്രതിയെ പിടികൂടിയത്‌.