ട്രെയിനിൽ കഞ്ചാവ് കടത്തിയ മൂന്നു പേർ പിടിയിൽ

പാലക്കാട്: വിശാഖപട്ടണത്ത് നിന്നും തൃശൂരിലേക്ക് ട്രെയിനിൽ കഞ്ചാവ് കടത്തിയ മൂന്നു പേർ പിടിയിൽ. ഷാലിമാർ – തിരുവനന്തപുരം എക്സ്പ്രസിൽ കഞ്ചാവ് കടത്തിയവരെയാണ് പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും അറസ്റ്റ് ചെയ്തത്. കുന്നംകുളം സ്വദേശികളായ സജീഷ്, ദീപു, രാജി എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും നാല് കിലോ 800 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

മൂന്ന് പേർക്കെതിരെയും കുന്നംകുളം പൊലീസ് സ്റ്റേഷനിൽ പോക്‌സോ കേസ് നിലവിലുണ്ട്. രാഷ്ട്രീയ കൊലപാതശ്രമം ഉൾപെടെ 10 കേസുകളാണ് സജീഷിനെതിരെ ഉള്ളതെന്ന് പൊലീസ് പറഞ്ഞു. പ്രതികൾ ഇതിന് മുൻമ്പും കഞ്ചാവ് കടത്തിയിരുന്നതായും എക്സൈസ് വ്യക്തമാക്കുന്നു.

കുടുംബമായി യാത്ര ചെയ്യുകയാണ് എന്ന് തോന്നിക്കുന്നതിനാണ് കഞ്ചാവ് മാഫിയ സ്ത്രീകളെയും കുട്ടികളെയും ഒപ്പം കൂട്ടുന്നത്. എക്സൈസ് സംഘവും, RPF ക്രൈം ഇന്റലിജൻസും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്.

പരിശോധനയെ തുടർന്ന് ട്രെയിനിൽ നിന്നും ഇറങ്ങിയോടുന്നതിനിടെ പ്രതികളെ പിടികൂടുകയായിരുന്നു. കുന്നംകുളം ഭാഗങ്ങളിൽ ചില്ലറ വിൽപ്പനക്കായി എത്തിച്ചതാണെന്ന് പ്രതികൾ വെളിപ്പെടുത്തി. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ ട്രെയിനിൽ നിന്ന് മാത്രം 33.5 കിലോഗ്രാം കഞ്ചാവും അഞ്ച് പ്രതികളെയുമാണ് ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും എക്സൈസും സംയുക്തമായി പാലക്കാട് നടത്തിയ പരിശോധനയിൽ പിടികൂടിയത്.

ട്രെയിനിലെ പരിശോധനയിൽ നിന്ന് രക്ഷപെടുന്നതിനായി സ്ത്രീകളെ ഉപയോഗിച്ച് കുടുംബമായി യാത്ര ചെയ്യുന്നത് പോലെ കഞ്ചാവ് കടത്തുന്നത് പതിവായി വരികയാണ്. വരും ദിവസങ്ങളിലും പരിശോധന  ഊർജിതമാക്കുമെന്ന് ആർപിഎഫ് കമാൻഡന്റ് ജെതിൻ ബി. രാജ് അറിയിച്ചു.