ഇന്ത്യൻ നോട്ടിനു പകരം ദിർഹം: അഞ്ചുലക്ഷം രൂപ തട്ടിയെടുത്തു; ബംഗ്ലാദേശുകാരൻ പിടിയിൽ

ചങ്ങരംകുളം: ഇന്ത്യൻ നോട്ടിനു പകരം ദിർഹം നൽകാമെന്നുപറഞ്ഞ് വ്യാപാരികളുടെ അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ ബംഗ്ലാദേശുകാരൻ അറസ്റ്റിലായി. കേസിലെ പ്രധാന പ്രതിയും ബംഗ്‌ളാദേശ് സ്വദേശിയും ജാർഖണ്ഡ് വിലാസത്തിൽ താമസക്കാരനുമായ ഫാറൂക്ക് ഷെയ്ക്കിനെ(32)യാണ് ചങ്ങരംകുളം പൊലീസ് അറസ്റ്റുചെയ്തത്.

2020 ജൂണിലാണ് കേസിനാസ്പദമായ സംഭവം. കൊപ്പം സ്വദേശികളായ സഹോദരങ്ങളുടെ വ്യാപാരസ്ഥാപനത്തിലെത്തി വിശ്വാസ്യത പിടിച്ചുപറ്റിയ ശേഷം അഞ്ചുലക്ഷത്തിന് ദിർഹം കൈയിലുണ്ടെന്നു വിശ്വസിപ്പിച്ച് ചങ്ങരംകുളത്ത് മാട്ടം റോഡിൽ വിളിച്ചുവരുത്തുകയും ശേഷം ദിർഹം ആണെന്നു വിശ്വസിപ്പിച്ച് ബാഗ് കൈമാറി അഞ്ചുലക്ഷം രൂപയുമായി രക്ഷപ്പെടുകയുമായിരുന്നു.

ചങ്ങരംകുളം പൊലീസിനു നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ കൂട്ടുപ്രതി നേരത്തേ അറസ്റ്റിലായിരുന്നു. പ്രതികൾ സമാനമായ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്ന വിവരത്തിൽ അന്വേഷണസംഘം പണവുമായി കടന്ന പ്രതിക്കുവേണ്ടിയുള്ള അന്വേഷണം തുടരുന്നതിനിടെയാണ് സമാനമായ കേസിൽ ഫാറൂക്ക് ഷെയ്ക്കിനെ കാസർകോട് ചന്ദേര പൊലീസ് പിടികൂടിയത്. എസ്‌ഐ.മാരായ ഹരിഹരസൂനു, ആന്റോ ഫ്രാൻസിസ്, സി.പി.ഒ.മാരായ കപിൽദേവ്, കെൻസൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കാസർകോട്ടെത്തി കസ്റ്റഡിയിലെടുത്തത്. തെളിവെടുപ്പ് പൂർത്തിയാക്കിയശേഷം പൊന്നാനി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ചെയ്തു.