ഉത്ര വധക്കേസിൽ ശിക്ഷ ഇന്ന്: പ്രതിക്ക് വധശിക്ഷ നൽകണമെന്ന് മറ്റൊരു കേസിലും ആവശ്യപ്പെട്ടിട്ടില്ല, സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ

തിരുവനന്തപുരം: സൂരജ് ചെയ്തത് കൊടും കുറ്റകൃത്യമെന്ന് ഉത്ര വധക്കേസിലെ സ്പെഷ്യൽ പ്രോസിക്യൂട്ടർ ജി മോഹൻരാജ്. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് താൻ മറ്റൊരു കേസിലും ആവശ്യപ്പെട്ടിട്ടില്ലെന്നും, നിയമപരമായ ബാദ്ധ്യതയാണ് നിറവേറ്റുന്നതെന്നും അദ്ദേഹം പറഞ്ഞു.

പഴുതടച്ച അന്വേഷണമാണ് പ്രതി ചെയ്ത കുറ്റകൃത്യം തെളിയിക്കാൻ സഹായിച്ചതെന്നും ജി മോഹൻരാജ് പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കേസിൽ സൂരജിനുള്ള ശിക്ഷ കൊല്ലം ആറാം അഡിഷണൽ സെഷൻസ് കോടതി ജഡ്ജി എം. മനോജ് ഇന്ന് രാവിലെ 11ന് വിധിക്കും.

സൂരജ് കുറ്റക്കാരനാണെന്ന് കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. രണ്ടുതവണ അണലിയെ ഉപയോഗിച്ച് ഉത്രയെ കൊലപ്പെടുത്താൻ ശ്രമിച്ച് പരാജയപ്പെട്ട സൂരജ്, മൂന്നാം തവണ മൂർഖനെ ഉപയോഗിച്ചാണ് കൊല നടത്തിയത്.അപൂർവങ്ങളിൽ അപൂർവവും അതിക്രൂരവുമായ കേസിൽ സൂരജിന് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം സംസ്ഥാനത്ത് ഇനിമുതൽ പാമ്പ് കടിയേറ്റുള്ള മരണങ്ങൾ അന്വേഷിക്കും. ഉത്ര വധക്കേസിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. പാമ്പ് കടിയേറ്റുള്ള മരണം പരിശോധിക്കാൻ മാനദണ്ഡങ്ങൾ തയ്യാറാക്കുന്നു. മരണം സ്വാഭാവിക അപകടമോ, കൊലപാതകമാണോയെന്ന് പരിശോധിക്കാനുള്ള മാനദണ്ഡങ്ങളാണ് തയ്യാറാക്കുന്നത്. ഡി ജി പി അനിൽകാന്താണ് അന്വേഷണത്തിന് നിർദേശം നൽകിയത്.