കനത്ത മഴ ഇന്നും തുടരും; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാവിലെയും മഴ ശക്തിയായി പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിൽ ഇടിയോട് കൂടിയ അതിശക്തമായ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിൽ മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദത്തിന്‍റെ പ്രഭാവത്തില്‍ ഇന്നും കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയെന്നാണ് അറിയിപ്പ്. തിങ്കളാഴ്ചയോടെ മഴ കുറയാന്‍ സാധ്യതയുണ്ട്. ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടില്ല. 7 ജില്ലകളില്‍ യൊല്ലോ അലര്‍ട്ട്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഇന്നലെ പെയ്ത അതിശക്ത മഴയില്‍ കനത്ത നാശ നഷ്ടമുണ്ടായി. മഴക്കെടുതി നാശം വിതച്ച പ്രദേശങ്ങളില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.

തിങ്കളാഴ്ച നടക്കാനിരുന്ന സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവക്കും. കോളജുകളിലെ മറ്റു ക്ലാസുകള്‍ തുറക്കുന്നത് 20ലേക്ക് നീട്ടിയിട്ടുണ്ട്. ശബരിമല തീര്‍ത്ഥാടനവും 19 വരെയുണ്ടാകില്ല. സൈന്യം കോട്ടയത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. കൂടുതല്‍ എന്‍.ഡി.ആര്‍.എഫ് സംഘത്തെയും കെടുതി പ്രദേശങ്ങളില്‍ വിന്യസിച്ചു.