തോക്കുമായി എത്തിയ ഇതരസംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ

അങ്കമാലി: കരാറുകാരൻ നൽകാനുള്ള തുക തോക്കുമായി എത്തി ഭീഷണിപ്പെടുത്തി വാങ്ങാനുള്ള നീക്കത്തിനിടെ ഇതര സംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ. ഉത്തർപ്രദേശ് സഹാറൻപൂർ സ്വദേശികളായ ബുർഹൻ അഹമ്മദ് (21), ഗോവിന്ദ് കുമാർ (27) എന്നിവരെയാണ് അങ്കമാലി പൊലീസ് അറസറ്റ് ചെയ്തത്.

കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയുടെ ഹോസ്റ്റൽ നിർമ്മാണവുമായി ബന്ധപ്പെട്ട തൊഴിലാളിയാണ് ബുർഹാൻ. കരാറുകാരൻ 48000 രൂപയോളം നൽകാനുണ്ടെന്ന് ബുർഹാൻ പൊലീസിനോട് പറഞ്ഞു.
ഇതുവാങ്ങിയെടുക്കുന്നതിന് സുഹൃത്തായ ഗോവിന്ദ് കുമാറിനെ തോക്കുമായി ഉത്തർപ്രദേശിൽ നിന്നും വരുത്തുകയായിരുന്നു.

തോക്കുമായി നടക്കുന്നതിനിടയിൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പ്രതികൾ പിടിയിലാകുന്നത്. ഇവരിൽ നിന്നും കത്തിയും, വയർക്കട്ടറും കണ്ടെടുത്തിട്ടുണ്ട്. വെടിമരുന്ന് നിറച്ച് ഉപയോഗിക്കുന്ന പഴയ പിസ്റ്റളാണ് ഇവരിൽ നിന്നും പിടികൂടിയത്.

ഗോവിന്ദകുമാർ തോക്ക് ഉത്തർപ്രദേശിൽ നിന്നും വിലയ്ക്ക് വാങ്ങിയതാണെന്നാണ് പൊലീസിൽ വെളിപ്പെടുത്തിയിട്ടുള്ളത്. ഇൻസ്പെക്ടർ സോണി മത്തായി, എസ്‌ഐ കെ.അജിത്, എഎസ്ഐ പി.ജി സാബു, സി.പി.ഒ മാരായ പ്രസാദ്, ബെന്നി എസക്ക്, വിപിൻ തുടങ്ങിയവർ ചേർന്നാണ് ഇരുവരെയും പിടികൂടിയത്.വിശദമായ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കും.