ഹാഷിഷ് ഓയിലുമായി താനൂര്‍ സ്വദേശി ഉൾപ്പടെ യുവാക്കളും യുവതിയും അറസ്റ്റില്‍

കോഴിക്കോട്: ഹാഷിഷ് ഓയിലുമായി യുവതിയും മൂന്ന് യുവാക്കളും അറസ്റ്റില്‍. നാല് കുപ്പികളിലായി സൂക്ഷിച്ച 24 ഗ്രാം ഹാഷിഷ് ഓയിലുമായാണ് ഇവര്‍ കഴിഞ്ഞ ദിവസം രാത്രി പിടിയിലായത്. കോഴിക്കോട് ചേവരമ്പലം ഇടശ്ശേരി മീത്തല്‍ ഹരികൃഷ്ണ (24), ചേവായൂര്‍ വാകേരി ആകാശ് (24), ചാലപ്പുറം പുതിയ കോവിലകം പറമ്പ് രാഹുല്‍ പി.ആര്‍ (24), മലപ്പുറം താനൂര്‍ കുന്നുംപുറത്ത് ബിജിലാസ്(24) എന്നിവരാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസിന്റെ പിടിയിലായത്. ഹരികൃഷ്ണയുടെ കൈയിലുണ്ടായിരുന്ന ബാഗില്‍ നിന്നാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്. 

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ:
വ്യാഴാഴ്ച രാത്രി മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലെ അസി. സബ് ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍ കുമാര്‍, സി.പി.ഒ. അരുണ്‍, ഹോം ഗാര്‍ഡ്  രതീഷ് കുമാര്‍ എന്നിവരുമൊന്നിച്ച് സ്റ്റേഷന്‍ പരിധിയില്‍ പട്രോളിംഗ് നടത്തുകയായിരുന്നു. ഈ സമയം പുലര്‍ച്ചെ 1.30 ന് കോഴിക്കോട് മിംസ് ആശുപത്രിക്ക് കിഴക്ക് വശത്തുള്ള മലബാര്‍ ഹോട്ടലിന് പിറകില്‍ റോഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് മൂന്ന് ചെറുപ്പക്കാരും ഒരു യുവതിയും രണ്ട് സ്‌കൂട്ടറുകള്‍ക്കടുത്ത് ഇരുട്ടത്ത് നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. സംശയം തോന്നി ചോദ്യം ചെയ്ത് പരിശോധന നടത്തിയപ്പോഴാണ് ഇവരെ പിടികൂടയത്.

പുലര്‍ച്ചെ 4.15നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഹാഷിഷ് ഓയിലും ഇവര്‍ വന്ന സ്‌കൂട്ടറുകളും മറ്റ് സാധനങ്ങളും പിടിച്ചെടുത്തു. മെഡിക്കല്‍ കോളേജ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ബെന്നി ലാലുവിന്റെ മേല്‍ നോട്ടത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍ രമേഷ് കുമാറാണ് കേസ് അന്വേഷിക്കുന്നത്.