ആറുമാസം കൊണ്ട് ബിരുദം; വിദ്യാർഥികളിൽനിന്ന് പണം തട്ടിയയാൾ പിടിയിൽ

മലപ്പുറം: മധുര കാമരാജ് സർവകലാശാലയുടെ മൂന്നുവർഷത്തെ ഡിഗ്രി കോഴ്സിന്‍റെ സർട്ടിഫിക്കറ്റ് ആറുമാസത്തെ കോഴ്സിലൂടെ നൽകാമെന്ന് പറഞ്ഞ് ഫീസ് ഇനത്തിൽ നിരവധി വിദ്യാർഥികളിൽനിന്ന് പണം തട്ടിയ കേസിലെ പ്രതി പിടിയിൽ.

മലപ്പുറം മങ്ങാട്ടുപുലം പൂവല്ലൂർ വീട്ടിൽ ശഫീഫിനെയാണ് മലപ്പുറം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഒളിവിലായിരുന്നു. എട്ടുമാസത്തോളമായി തമിഴ്നാട്, എറണാകുളം, പാലക്കാട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.

കോട്ടയത്തും സമാനമായ കേസുണ്ട്. സി.ഐ ജോബി തോമസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എസ്.ഐമാരായ മുഹമ്മദലി, സി. ഗിരീഷ്, സി.പി.ഒമാരായ ദിനു ഷഹേഷ്, സലിം, ജസീർ, ദിനേശ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.