കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍

കോഴിക്കോട്: കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ മുഖ്യപ്രതിയായ ഗുണ്ടാനേതാവ് അറസ്റ്റിലായി. നിരവധി ക്രിമിനല്‍കേസിലെ പ്രതിയും കൊടുവള്ളി കേന്ദ്രീകരിച്ച് നടക്കുന്ന കുഴല്‍പ്പണസ്വര്‍ണ്ണക്കടത്ത് കേസുകളിലെ പ്രധാനിയുമായ സൗത്ത് കൊടുവള്ളി മദ്‌റസാബസാര്‍ പിലാത്തോട്ടത്തില്‍ റഫീഖ് എന്ന ഈനാംപേച്ചി റഫീഖ് ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. പോലിസിനെക്കണ്ട് ഭയന്നോടിയ ഇയാളെ ഓടിച്ചിട്ട് സാഹസികമായാണ് പിടികൂടിയത്.

ഒളിവില്‍ കഴിയുമ്പോഴും ഇയാള്‍ കുഴല്‍പ്പണ ഇടപാടുകള്‍ നടത്തിയിരുന്നതായി ചോദ്യം ചെയ്യലില്‍ പോലിസിന് വ്യക്തമായി. അതുമായിബന്ധപ്പെട്ട് നിരവധി പേരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്‌തേക്കും . ഒളിവില്‍ കഴിയാന്‍ സഹായിച്ചവരെകുറിച്ചും ഇയാള്‍ക്ക് കഞ്ചാവും മറ്റു ലഹരി വസ്തുക്കളും എത്തിച്ചുനല്‍കിയവരെ കുറിച്ചും പോലിസിന് വിവരം ലഭിച്ചിട്ടുണ്ട്. കൂടാതെ ഇതരസംസ്ഥാനങ്ങളില്‍ നിന്നും ചരക്കുവാഹനങ്ങളില്‍ ലഹരിയെത്തിക്കുന്ന സംഘങ്ങളുമായി ഇയാള്‍ക്കുള്ള ബന്ധവും അന്വേഷിക്കുന്നുണ്ട്.

സംഭവ ദിവസം മുഖ്യപ്രതിയായ സൂഫിയാന്റെ സഹോദരന്‍ ജസീറിന്റെ വാഹനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തുന്നത്. ഇവരുടെ വാഹനമാണ് കരിപ്പൂര്‍ റോഡില്‍ വെച്ച് അര്‍ജുന്‍ ആയങ്കിയുടെ കാര്‍ തടഞ്ഞ് സോഡാകുപ്പിയെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചത്.