കഞ്ചാവുമായി യുവതി ഉള്‍പ്പെടെ മൂന്ന് പേരെ പിടികൂടി

കൊച്ചി:  അങ്കമാലി കറുകുറ്റിയില്‍ വന്‍ കഞ്ചാവ് വേട്ട. ആന്ധ്രയില്‍ നിന്നും കൊണ്ടുവന്ന 200 കിലോ കഞ്ചാവുമായി യുവതി ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് പിടികൂടി. റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ വാഹന പരിശോധനയിലാണ് തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ അങ്കമാലി കറുകുറ്റി ദേശീയപാതയില്‍ നിന്നും രണ്ട് കാറുകളിലായി കൊണ്ടുവന്ന കഞ്ചാവ് പിടികൂടിയത്.

കാഞ്ഞിരക്കാട് കളപ്പുരക്കല്‍ അനസ് (41) പൊക്കല്‍ സ്വദേശി ഫൈസല്‍ (35) തിരുവനന്തപുരം ശംഖുമുഖം സ്വദേശിനി വര്‍ഷ (22) എന്നിവരെയാണ് പിടിയിലായത്.

രണ്ട് കിലോ വീതമടങ്ങുന്ന പ്രത്യേക ബാഗുകളിലാക്കി കാറിന്റെ ഡിക്കിയിലും സീറ്റിനടിയിലും ഒളിപ്പിച്ചാണ് കഞ്ചാവ് കടത്താന്‍ ശ്രമിച്ചത്. ആന്ധ്രയില്‍ നിന്നും 2000 മുതല്‍ 3000 രൂപക്കാണ് കഞ്ചാവ് ഇവര്‍ വാങ്ങിയിരുന്നത്. അത് കേരളത്തിലെത്തിച്ച് 20,000 മുതല്‍ 30,000 രൂപക്ക് വരെയാണ് വില്പന നടത്തുന്നത്. പെരുമ്പാവൂരിലേക്കാണ് കഞ്ചാവ് എത്തിച്ചതെന്നാണ് വിവരം. പിടിയിലായ അനസ് ഇതിന് മുന്‍പും കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ടയാളാണ്.

ഒരു വര്‍ഷത്തിനുള്ളില്‍ 300 കിലോയിലധികം കഞ്ചാവാണ് ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും എറണാകുളം റൂറല്‍ പോലീസ് പിടികൂടിയത്. ഇതിന്റെ ഭാഗമായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. നാര്‍കോട്ടിക്‌സ് സെല്‍ ഡി.വൈ.എസ്.പി സക്കറിയ മാത്യു, ആലുവ ഡി.വൈ.എസ്.പി പി.കെ.ശിവന്‍കുട്ടി, എസ്.എച്ച്.ഒ മാരായ സോണി മത്തായി, കെ.ജെ.പീറ്റര്‍, പി.എം.ബൈജു എന്നിവരടങ്ങിയ പ്രത്യേക സംഘമാണ് കഞ്ചാവ് കടത്തിയ കേസ് അന്വേഷിക്കുന്നത്.