കെപിഎസി ലളിത തീവ്രപരിചരണ വിഭാഗത്തിൽ

കൊച്ചി: നടി കെപിഎസി ലളിതയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. പത്ത് ദിവസത്തിലേറെയായി താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ട്. ആദ്യം തൃശൂരിലായിരുന്നു. തുടർന്നാണ് കൂടുതൽ മെച്ചപ്പെട്ട ചികിത്സയുടെ ഭാഗമായി ഇന്നലെ എറണാകുളത്തേക്ക് മാറ്റിയത്.

കെപിഎസി ലളിതയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെങ്കിലും കരൾ മാറ്റി വയ‌ക്കുകയാണ് പരിഹാരമെന്ന് താരസംഘടനയായ അമ്മയുടെ സെക്രട്ടറി ഇടവേള ബാബു പ്രതികരിച്ചു.

”ഇപ്പോൾ ചേച്ചിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ട്. നേരത്തേതിനെക്കാൾ മെച്ചപ്പെട്ടു. ആദ്യം ബോധമുണ്ടായിരുന്നില്ല. ഇപ്പോൾ അതൊക്കെ ശരിയായി. കരൾ മാറ്റി വയ്ക്കുകയാണ് പരിഹാരം. എന്നാൽ പ്രായവും ആരോഗ്യസ്ഥിതിയുമൊക്കെ പരിഗണിച്ചേ തീരുമാനമെടുക്കുവാനാകൂ”.– ഇടവേള ബാബു പറഞ്ഞു.