മലപ്പുറത്ത് ആൺകുട്ടികളെ കരുവാക്കി ഹണിട്രാപ് നടത്തിയ സംഘം പിടിയിൽ

മലപ്പുറം: ആൺകുട്ടികളെ ഉപയോഗിച്ച് മലപ്പുറത്തു ഹണി ട്രാപ് നടത്തി വിവിധ പേരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്ത രണ്ടുപ്രതികൾ അറസ്റ്റിൽ. നിലമ്പൂർ സ്വദേശി തുപ്പിനിക്കാടൻ ജംഷീർ എന്ന ബംഗാളി ജംഷീർ (31), കൂട്ടുപ്രതി മമ്പാട് ടാണ സ്വദേശി എരഞ്ഞിക്കൽ ഷമീർ (21) എന്നിവരെയാണ് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തെന്ന മധ്യവയസ്‌കന്റെ പരാതിയിൽ അറസ്റ്റ് ചെയ്തത്. താൻ സംഘത്തിന്റെ കെണിയിൽ പെട്ടുവെന്നും തുടർന്നു തന്നെ മർദിച്ചും ഭീഷണിപ്പെടുത്തിയും അഞ്ചു ലക്ഷം രൂപ തട്ടി എടുത്തുവെന്ന് കാണിച്ച് ഇരയായ ഒരു മധ്യ വയസ്‌കൻ നൽകിയ പരാതിയിലാണ് നിലമ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. സമാനമായി നിരവധിപേരിൽനിന്നും പ്രതികൾ പണം തട്ടിയതായി പൊലീസ് പറഞ്ഞു.

ഇക്കഴിഞ്ഞ ഒക്ടോബർ 17നാണ് കേസിനാസ്പദമായ സംഭവം. ബംഗാളി ജംഷീറാണ് സംഘ തലവൻ. വാഹന ഫിനാൻസ് ഇടപാടിനെന്ന പേരിൽ നിലമ്പുർ ഒ.സി.കെപടിയിലെ ജംഷീറിന്റെ ഓഫിസ് കേന്ദ്രീകരിച്ചാണ് ഗുണ്ട പ്രവർത്തനം. നിരവധി പേര് സംഘത്തിന്റെ കെണിയിൽപ്പെട്ടു പണവും നഷ്ടപ്പെട്ടു മർദനവും സഹിക്കേണ്ടി വന്നിട്ടുണ്ട്. പ്രത്യേകം പരിശീലിപ്പിച്ച ബാലന്മാരെയും യുവാക്കളെയും സംഘത്തിൽ കൂട്ടുന്നത് ജംഷീറാണ്.

ഓരോ ഇരയെയും അവരെ വിളിച്ചു വരുത്തേണ്ട സൗകര്യ പ്രദമായ സ്ഥലങ്ങളും നേരത്തെ കണ്ടെത്തുന്നതാണ് തട്ടിപ്പിന്റെ രീതി. തുടർന്ന് ബാലന്മാരെയും സ്ഥലത്തു മുൻകൂട്ടി എത്തിച്ചു പരിശീലനം കൊടുക്കും. കെണിയിൽ വീഴുന്നവരെ ബാലന്റെ ബന്ധുക്കളാണെന്നും പറഞ്ഞു സംഘത്തിലെ ചില ആളുകൾ പെട്ടെന്ന് ഓടിയെത്തി മോചിപ്പിച്ചു ഇരയെ മർദിക്കും. ഇതിനിടെ മറ്റൊരു സംഘം വന്നു ഇരയെ മർദനത്തിൽ നിന്നും രക്ഷപ്പെടുത്തി സമാധാനിപ്പിച്ചു പ്രശ്‌നം പരിഹരിക്കാം എന്നുപറഞ്ഞു വാഹനത്തിൽ കയറ്റി കൂട്ടി കൊണ്ടു പോകും, നിലമ്പുർ ഒ.സി.കെ ഓഡിറ്റോറിയത്തിന് സമീപമുള്ള ബംഗാളി ജംഷീറിന്റെ ആഡംബര ഓഫിസിലേക്ക് കൂട്ടി കൊണ്ടുവരികയും അവിടെ വച്ച് ജംഷിർ വക്കീൽ ഗുമസ്തനായി അഭിനയിക്കുകയും ചെയ്യും. വക്കീൽമാരെയും പൊലിസ് ഓഫീസർമാരെയും വിളിക്കുന്ന പോലെ കാണിച്ച് ഇരയെ സമ്മർദത്തിലാക്കി വലിയ തുകക്ക് ഒത്തു തീർപ്പാക്കും. തുച്ഛമായ തുകയോ ഭക്ഷണം വസ്ത്രം എന്നിവ വാങ്ങികൊടുത്തു ബാലന്മാരെ പറഞ്ഞുവിടും. വലിയ പങ്ക് ജംഷി കൈക്കലാക്കും. വീതം വെപ്പിൽ തർക്കിക്കുന്നവരെ ഭയപ്പെടുത്തി ഒഴിവാക്കുകയാണ് പതിവ്. വീടും കാറുമൊക്കെ ഇത്തരത്തിൽ പണം സംഘടിപ്പിച്ചാണ് ആഡംബര ജീവിതം നയിക്കുന്നത്.

ഈ സംഘം ഇത്തരത്തിൽ പലരെയും കെണിയിൽപെടുത്തി ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തതായി വിവരം ലഭിച്ചിട്ടുണ്ട്. പലരും സംഘത്തിന്റെ ഭീഷണി ഭയന്നും നാണക്കേട് കൊണ്ടും പരാതിയുമായി വരാൻ തയ്യാറാകാത്തതാണ് സംഘത്തിന് സഹായമാവുന്നത്.
കൂലിതല്ല്, ക്വട്ടേഷൻ, തീവെപ്പ് കേസ്, നിലമ്പുർ രാധാ കേസ് ഉൾപ്പെടെ വധശ്രമം തുടങ്ങി നിരവധി ക്രിമിനൽ കേസിലെ പ്രതിയാണ് ബംഗാളി ജംഷീറെന്നും പൊലിസ് പറഞ്ഞു. വൻ തോതിൽ ആന്ധ്രയിൽ നിന്നും മയക്കുമരുന്ന് കടത്തിയതിനു സംസ്ഥാനത്തിന് അകത്തും പുറത്തുമായി സംഘത്തിലെ ചില യുവാക്കൾ പലപ്പോഴായി പിടിയിലായി ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.

നേരത്തെ ബാലപീഡനത്തിന് പോക്‌സോ കേസിൽ ഷമീറും പിടിയിലായി ജാമ്യത്തിലിറങ്ങിയതാണ്. സാമ്പത്തിക ശേഷിയുള്ള സമൂഹത്തിലെ സ്വീകാര്യതയുള്ളവരെ ആളൊഴിഞ്ഞ സ്ഥലങ്ങളിലേക്കു വിളിച്ചു വരുത്തും. പ്രത്യേക്യം പരിശീലിപ്പിച്ച ബാലന്മാരെ കൂടെ നിർത്തി വീഡിയോയും ഫോട്ടോയും എടുക്കും. തുടർന്ന് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു അപമാനിക്കും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയാണ് പണം തട്ടുന്നത്. നവംബർ മൂന്നിന് ഒരു പോക്‌സോ കേസിൽ മമ്പാട് മേപ്പാടം വള്ളിക്കാടൻ അയ്യുബ് (30), ചന്ദ്രോത്ത് അജിനാസ് (30) എന്നിവരെ നിലമ്പുർ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിന്റെ അനേഷണത്തിലാണ് ഇത്തരത്തിലുള്ള തട്ടിപ്പിനെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. അവരും ഈ കേസിലും ഉൾപ്പെട്ടിള്ളതായാണ് വിവരം. പുതിയതായി വാങ്ങിയ ടാറ്റാ നെക് സോൺ കാർ സർവിസ് ചെയ്യാൻ ജംഷീർ പേരിന്തൽമണ്ണയിലെ ഷോറൂമിലെത്തിയതായി പൊലിസിന് രഹസ്യ വിവരം ലഭിച്ചതോടെ അവിടെ എത്തിയാണ് കസ്റ്റഡിയിലെടുത്തത്. ഷമീറിനെ മമ്പാടുനിന്നുമാണ് പിടികൂടിയത്.

ഡി.വൈ.എസ്‌പി സാജു .പി. എബ്രഹാമിന്റെ നേതൃത്വത്തിൽ സിഐ ടി.എസ് ബിനു, എസ്‌ഐമാരായ നവീൻഷാജ്, എം .അസൈനാർ, എഎസ്ഐ അൻവർ സാദത്ത്, സ്‌ക്വാഡ് അംഗങ്ങളായ അഭിലാഷ് കൈപ്പിനി, ടി. നിബിൻദാസ്, ജിയോ ജേക്കബ്, കെ.ടി ആഷിഫലി, ഷിഫിൻ കുപ്പനത്ത് എന്നിവരാണ് അനേഷണ സംഘത്തിലുള്ളത്.