തെരുവ് നായയുടെ പരാക്രമം, പത്തോളം പേർക്ക് കടിയേറ്റു 

വള്ളിക്കുന്ന്: അത്താണിക്കൽ കോട്ടപ്പടിയിൽ പത്തോളംപേർക്ക് തെരുവുനായയുടെ കടിയേറ്റു. പുലർച്ചെ മൂന്നോടെ പശുക്കളെയാണ് നായ ആദ്യം കടിച്ചത്. പിന്നീട് രാവിലെ ആറരയോടെ ഈ നായ പരാക്രമം തുടങ്ങി.

കോട്ടപ്പടി പ്രദേശത്തെ മാമ്പയിൽ രമ്യ(29), വി.കെ. സൗമിനി(55), ചോലയിൽ ബബിത(28), അമ്പലത്തിങ്ങൽ നിഷാദ്(45), ഇവരുടെ ഭാര്യ സോന(35), താഴത്തയിൽ ചന്ദ്രൻ(70), അമ്പലത്തിങ്ങൽ സുലോചന(55), തറോൽ പ്രേമ(60) തുടങ്ങിയവർക്ക് നായയുടെ കടിയേറ്റു. രമ്യയുടെ കഴുത്തിനാണ് കടിയേറ്റത്.

വീടിനുമുന്നിൽ വസ്ത്രം അലക്കി പരത്തുമ്പോഴാണ് ആക്രമിച്ചത്. പലർക്കും കാലിനും കൈക്കുമാണ് കടിേയറ്റത്. കടിയേറ്റവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി. അറയ്ക്കൽ ജയപ്രകാശ്, പറമ്പിൽപ്പടി കുട്ടിഅപ്പു, പറമ്പിൽപ്പടി രവീന്ദ്രൻ, ഒതയങ്ങോട്ട് വിജയൻ എന്നിവരുടെ വീട്ടിലെ പശുക്കൾക്കാണ് നായയുടെ കടിയേറ്റത്.

കടിച്ചത് പേപ്പട്ടിയാണെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറയുന്നു. വള്ളിക്കുന്നിന്റെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്.

രാത്രിയിലും പകലും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ. റോഡിലിറങ്ങിയാലും ശല്യം രൂക്ഷമാണ്. സ്കൂൾ തുറന്നതോടെ ആശങ്കയോടെയാണ് രക്ഷിതാക്കൾ കുട്ടികളെ സ്കൂളിലയക്കുന്നത്.