ഭയപ്പാടിൽ പത്രിക സമർപ്പിക്കാനാവാതെ സി പി എം നേതാക്കൾ; ത്രിപുരയിൽ 112 സീറ്റുകളിൽ ബി ജെ പിക്ക് എതിരില്ലാത്ത വിജയം

അഗർത്തല: ത്രിപുരയിൽ 2018ൽ ബി ജെ പി അധികാരത്തിൽ എത്തിയ ശേഷം നടക്കുന്ന ആദ്യത്തെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോലും മെനക്കെടാതെ പ്രതിപക്ഷം. ഇതോടെ ത്രിപുര തദ്ദേശ തെരഞ്ഞെടുപ്പിൽ 112 സീറ്റുകളിൽ എതിരില്ലാതെ ബി ജെ പി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. അഗർത്തല മുനിസിപ്പൽ കോർപ്പറേഷനിലെയും 19 നഗരസഭകളിലേക്കും തദ്ദേശ സ്ഥാപനങ്ങളിലേയ്ക്കും മൊത്തം 334 സീറ്റുകളിൽ 112 എണ്ണമാണ് ബി ജെ പിക്ക് ഇങ്ങനെ സ്വന്തമായത്. വരുന്ന 25നാണ് ത്രിപുരയിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്.

ദശാബ്ദങ്ങളോളം സി പി എം കുത്തകയാക്കി വച്ചിരുന്ന ത്രിപുരയിൽ ബി ജെ പി സർക്കാർ വന്നതിനു ശേഷം ഇടത് പാർട്ടികൾ ദുർബലമാവുന്ന കാഴ്ചയാണുള്ളത്. ബംഗാളിലെ വിജയത്തിന്റെ ബലത്തിൽ ത്രിപുരയിൽ ഒരു കൈ നോക്കുവാനുള്ള ശ്രമമാണ് ഇപ്പോൾ തൃണമൂൽ കോൺഗ്രസ് പയറ്റുന്നത്. ഇതിനാൽ തന്നെ തിരഞ്ഞെടുപ്പ് നടക്കുന്ന നിരവധി സീറ്റുകളിൽ ബി ജെ പിയുടെ മുഖ്യ എതിരാളി തൃണമൂലാണ്. നവംബർ 25 ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 222 സീറ്റുകളിലേക്ക് മൊത്തം 785 മത്സരാർത്ഥികളാണ് മത്സരരംഗത്തുള്ളത്.

അതേസമയം ബി ജെ പിയുമായി ബന്ധമുള്ള ഗുണ്ടകളുടെ ആക്രമണം ഭയന്നാണ് തങ്ങളുടെ സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ നിർബന്ധിതരായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി ആരോപിച്ചു. തങ്ങളുടെ നിരവധി നേതാക്കൾക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ പോലും കഴിഞ്ഞില്ലെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിക്കവേ ആരോപിച്ചു.

2023ൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി കണക്കാക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ എല്ലാ പാർട്ടികളും ബലം പരീക്ഷിക്കുമെന്ന് ഉറപ്പാണ്. നവംബർ 28നാണ് തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുന്നത്.