സര്‍ക്കാരിനെതിരെ പള്ളികളില്‍ പ്രചരണം നടത്തും: പി.എം.എ സലാം

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ മുസ്‌ലിം വിരുദ്ധ നിലപാടെടുക്കുന്നുവെന്ന് ഉന്നയിച്ച് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം. വെള്ളിയാഴ്ച പള്ളികളില്‍ പ്രചരണം നടത്തുമെന്ന് പി.എം.എ. സലാം പറഞ്ഞു.

വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് നല്‍കിയതിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു. വഖഫ് നിയമനം പി.എസ്.സിയ്ക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ലീഗ് നേതൃത്വത്തിന്റെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ മതസംഘടനകളും യോഗത്തില്‍ ഉണ്ടായിരുന്നു.

കോഴിക്കോട് ചേര്‍ന്ന മുസ്‌ലിം സംഘടനകളുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി (സമസ്ത), ഡോ.എം.ഐ അബ്ദുല്‍ മജീദ് സ്വലാഹി (കെ.എന്‍.എം), ബി.പി.എ. ഗഫൂര്‍ (കെ.എന്‍.എം മര്‍കസുദ്ദഅ്വ),ശിഹാബ് പൂക്കോട്ടൂര്‍ (ജമാഅത്തെ ഇസ്‌ലാമി), കെ. സജ്ജാദ് (വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍), എഞ്ചിനീയര്‍ പി. മമ്മദ്‌കോയ (എം.എസ്.എസ്), ഇലവുപാലം ശംസുദ്ദീന്‍ മന്നാനി (ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ), അഖ്‌നിസ് എം. (മക്ക), കമല്‍ എം. മാക്കയില്‍ (കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍), അഡ്വ. കെ.പി. മെഹബൂബ് ശരീഫ് (റാവുത്തര്‍ ഫെഡറേഷന്‍), അഡ്വ. വി.കെ. ബീരാന്‍ (മുന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍) എന്നിവര്‍ പങ്കെടുത്തു.

സച്ചാര്‍ കമ്മിറ്റി, ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍, ന്യൂനപക്ഷ വകുപ്പ് എന്നിങ്ങനെ നിരവധി വിഷയങ്ങളില്‍ സര്‍ക്കാര്‍ മുസ്‌ലിം വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച പള്ളികളില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ പ്രചാരണം നടത്തുമെന്നും അന്നേദിവസം എല്ലാ മഹല്ലുകളിലും ജുമുഅ നിസ്‌കാരത്തോടനുബന്ധിച്ച് നടത്തുന്ന പ്രഭാഷണങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് അവബോധം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.