Fincat

ശബരിമല: നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; നീലിമല വഴി തീര്‍ഥാടകര്‍ പോയി തുടങ്ങി

പത്തനംതിട്ട: ശബരിമലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതോടെ നീലിമല വഴിയുളള പരമ്പരാഗത പാത യിലൂടെ തീര്‍ഥാടകര്‍ പോയിതുടങ്ങി. ആശുപത്രി അടക്കമുള്ള സൗകര്യങ്ങള്‍ പാതയിലൂടെ യാത്ര ചെയ്യുന്നവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. അവശേഷിക്കുന്ന അറ്റകുറ്റപ്പണികള്‍ അടുത്ത ദിവസം തന്നെ പൂര്‍ത്തീകരിക്കും. നീലിമല വഴിയുള്ള പരമ്പരാഗത പാത തുറന്ന് ആദ്യ ദിവസം തന്നെ ശരംകുത്തിയില്‍ ശരങ്ങള്‍ നിറഞ്ഞു. ശബരിപീഠം എത്തിക്കഴിഞ്ഞാല്‍ പിന്നെ നിരപ്പായ സ്ഥലമാണ്.

കഠിനമായ മലകയറ്റം പൂര്‍ത്തിയാക്കിയ അയ്യപ്പന്‍മാര്‍ തേങ്ങയുടച്ച് മരക്കൂട്ടം ലക്ഷ്യമാക്കി നീങ്ങും. ഇരുവശവും കാട്ടുപാതയാണ് നീലിമല വഴിയുള്ള യാത്രയുടെ പ്രത്യേകത. കുത്തനെയുള്ള കയറ്റവും. രണ്ട് കാര്‍ഡിയാക് സെന്ററുകളും ഏഴ് ഓക്‌സിജന്‍ പാര്‍ലറുകളും പാതയില്‍ സജ്ജമാക്കിയിട്ടുണ്ട്. കുടിവെളള വിതരണവും സജ്ജമാക്കി. പണിമുടക്കിയ വൈദ്യുതി വിളക്കുകള്‍ മാറ്റി സ്ഥാപിക്കുന്ന പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പാത തുറന്നതിന് ശേഷമുള്ള ആദ്യ ദിനം തന്നെ വലിയ തിരക്കാണ് നീലിമല പാതയില്‍ അനുഭവപ്പെട്ടത്. വരും ദിവസങ്ങളിലും തിരക്ക് വര്‍ധിക്കും.