ഫിഫയുടെ മികച്ച താരം ലെവൻഡോസ്കി, ബാഴ്സലോണ താരം അലക്സിയ മികച്ച വനിതാ താരം

സൂറിച്ച്: ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബാളറിനുള്ള ഫിഫ ബെസ്റ്റ് പുരസ്കാരം പോളണ്ടിന്റെ റോബർട്ട് ലെവൻഡോസ്കി സ്വന്തമാക്കി. അർജന്റീനയുടെ ലയണൽ മെസിയേയും ഈജിപ്ത് സ്ട്രൈക്കർ മൊഹമ്മദ് സലായേയും മറികടന്നാണ് ലെവൻഡോസ്കി ഈ നേട്ടം കൈവരിച്ചത്. തുടർച്ചയായ രണ്ടാം തവണയാണ് ലെവൻഡോസ്കി ഈ നേട്ടം സ്വന്തമാക്കുന്നത്. കഴിഞ്ഞ വ‌ർഷവും ലെവൻഡോസ്കി തന്നെയാണ് ഫിഫ പുരസ്കാരം സ്വന്തമാക്കിയത്. ലെവൻഡോസ്കിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച സീസണായിരുന്നു അവസാന രണ്ടു സീസണിലേത്. ഇത്തവണ യൂറോപ്പിലെ ടോപ് സ്കോറർ ആയിരുന്നു ലെവൻഡോസ്കി.

ബാഴ്സലോണയുടെ അലക്സിയ പുതെയസ് ആണ് ഏറ്റവും മികച്ച വനിതാ താരം. ബാലൺ ഡി ഓർ ജേതാവ് കൂടിയായ അലക്സിയ ഫിഫ ബെസ്റ്റ് നേടുന്ന ആദ്യ സ്പാനിഷ് വനിതാ ഫുട്ബാൾ താരമാണ്. കഴിഞ്ഞ സീസണിൽ ബാഴ്സലോണക്ക് ഒപ്പം ചാമ്പ്യൻസ് ലീഗ്, സ്പാനിഷ് ലീഗ്, കോപ ഡെ ലെ റൈന എന്നീ കിരീടങ്ങൾ അലക്സിയ സ്വന്തമാക്കിയിരുന്നു. ബാഴ്സലോണയുടെ തന്നെ താരം ഹെർമോസോ, ചെൽസി താരം സാം കെർ എന്നിവരെ മറികടന്നാണ് അലക്സിയ ഈ പുരസ്കാരം നേടിയത്.