കിണറ്റിൽ വീണ ആട്ടിൻ കുട്ടിയെ, കയറിൽ തൂങ്ങി ഇറങ്ങി കരയ്‌ക്കെത്തിച്ച് ഏഴാം ക്ലാസ്സുകാരി തരാമായി

കുറുപ്പന്തറ: കിണറ്റിൽ വീണ ആട്ടിൻകുട്ടിയുടെ രക്ഷയ്ക്ക് ആരും എത്താതിരുന്നപ്പോൾ അരുമ കിടാവിന്റെ ജീവൻ തിരികെ പിടിച്ച് ഏഴാം ക്ലാസ്സുകാരി. 25 അടി താഴ്ചയുള്ള കിണറ്റിൽ വീണ ആട്ടിൻ കുഞ്ഞിനെ കയറിൽ തൂങ്ങി ഇറങ്ങിയാണ് 13 വയസ്സുകാരിയായ അൽഫോൻസ കരയ്‌ക്കെത്തിച്ചത്. അൽഫോൻസയുടെ അരുമയായ രണ്ട് മാസം പ്രായമുള്ള മണിക്കുട്ടിയെന്ന ആട്ടിൻകുട്ടിയാണ് കിണറ്റിൽ വീണത്.

ബുധനാഴ്ച വൈകിട്ടാണ് മണിക്കുട്ടി വീടിനടുത്തുള്ള കിണറ്റിൽ വീണത്. തീറ്റയ്ക്കായി പുരയിടത്തിൽ മേഞ്ഞു നടക്കുമ്പോൾ കാൽ വഴുതി കിണറ്റിൽ വീഴുകയായിരുന്നു. ആടിനെ അഴിച്ചു കൊണ്ടുപോകാൻ അൽഫോൻസയുടെ അമ്മ ഷൈനി എത്തിയപ്പോഴാണ് കിണറ്റിൽ വീണ് കിടന്ന് ജീവനു വേണ്ടി പിടയുന്ന ആട്ടിൻകുട്ടിയെ കണ്ടത്. വീട്ടുകാരുടെ ശബ്ദം കേട്ട് അയൽക്കാരും മറ്റും ഓടിക്കൂടിയെങ്കിലും കിണറ്റിൽ രണ്ടര ആൾ വെള്ളം ഉണ്ടായിരുന്നതിനാൽ പേടി മൂലം ആരും കിണറ്റിലിറങ്ങാൻ തയാറായില്ല. കിണറ്റിലിറങ്ങാൻ പറ്റുന്ന ആരെയെങ്കിലും കണ്ടുപിടിക്കാനായി ലിജു അടുത്തുള്ള ജംക്ഷനിലേക്ക് പോയി. ഇതിനിടയിൽ ആട്ടിൻകുട്ടി വെള്ളം കുടിച്ചു മുങ്ങിത്താഴാൻ തുടങ്ങി. ഇതോടെ അൽഫോൻസ സാഹസികയമായി വെള്ളത്തിലേക്ക് ഇറങ്ങി.

അടുത്തുള്ള മരത്തിൽ കെട്ടിയ കയറിൽ തൂങ്ങി കിണറ്റിലിറങ്ങി ആട്ടിൻ കുട്ടിയെ വെള്ളത്തിൽ നിന്നു രക്ഷപ്പെടുത്തി. കരയിൽ നിന്നിരുന്നവർ കയറിൽ കെട്ടി ഇറക്കിയ ചൂരൽ കൊട്ടയിൽ ആട്ടിൻകുട്ടി കരപറ്റി. മാഞ്ഞൂർ സൗത്ത് കിഴക്കേടത്ത് പ്രായിൽ ലിജുവിന്റെയും ഷൈനിയുടെയും മകളായ അൽഫോൻസ ലിജു മണ്ണാറപ്പാറ സെന്റ് സേവ്യേഴ്‌സ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്.