പെട്രോൾ ഡീസൽ വില കുതിക്കുന്നതിനിടെ ക്രൂഡ് ഓയിൽ വില താഴേക്ക്

തിരുവനന്തപുരം: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് വിലയിൽ വൻ കുറവ്. മൂന്നു ദിവസത്തിനിടെ 6 ശതമാനം വിലയിടിഞ്ഞു. ബ്രന്റ് ക്രൂഡ് വില ബാരലിന് 107 ഡോളറിലേക്ക് താഴ്ന്നു. ഈ മാസം ആദ്യം വില 127 ഡോളർ വരെ ഉയർന്നിരുന്നു. അഞ്ചു ദിവസം മുൻപ് ബാരലിന് 117 ഡോളർ ആയിരുന്നു ബ്രെന്റ് ക്രൂഡ് വില. പണപ്പെരുപ്പം പരിഹരിക്കാനായി അമേരിക്ക അവരുടെ കരുതൽ ക്രൂഡ് ശേഖരത്തിൽ നിന്ന് പത്തു ലക്ഷം ബാരൽ എണ്ണ വിപണിയിലേക്ക് എത്തിക്കുമെന്ന വിവരമാണ് വില ഇടിയാൻ കാരണം. ഇന്ത്യയിലെ ക്രൂഡ് ഇറക്കുമതിയുടെ സൂചികയായ ഇന്ത്യൻ ബാക്സ്കറ്റിലും വിലയിടിവ് രേഖപ്പെടുത്തി. 109 ഡോളറാണ് ഇന്ത്യൻ ബാസ്കറ്റിൽ ഇപ്പോൾ ക്രൂഡ് വില. ഈ മാസം ഇത് 126 ഡോളർവരെ ഉയർന്നിരുന്നു.

അതേസമയം ഇന്ത്യയിൽ പെട്രോൾ ഡീസൽ വില മുകളിലേക്ക് കുതിക്കുകയാണ്. ഇന്ധനവില ഇന്ന് വീണ്ടും കൂട്ടി. പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് ലിറ്ററിന് 84 പൈസയും ഉയർന്നു. തിരുവനന്തപുരത്ത് ഡീസൽ വില വീണ്ടും നൂറുകടന്നു. വിലക്കയറ്റത്തിനെതിരെ രാജ്യവ്യാപക പ്രചാരണത്തിന് കോൺഗ്രസ് തയ്യാറെടുക്കുകയാണ്.

138 ദിവസത്തിന് ശേഷം കഴിഞ്ഞ ചൊവ്വാഴ്ചയാണ് രാജ്യത്ത് ഇന്ധനവില കൂട്ടിത്തുടങ്ങിയത്. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കൂടിയത് നോക്കിയാൽ മിനിമം 22 രൂപ വരെയെങ്കിലും ഒറ്റയടിക്ക് പെട്രോളിനും ഡീസലിനും കൂടും എന്നാണ് പറഞ്ഞു കേട്ടത്. പക്ഷേ ചൊവ്വാഴ്ച 88 പൈസ മാത്രം കൂടിയപ്പോൾ ആശ്വസിച്ചവരുണ്ട്. എന്നാലോ, കഴിഞ്ഞ ഒരാഴ്ച കൊണ്ട് ഒരു മുടക്കവുമില്ലാതെ 80ഉം 90ഉം പൈസയൊക്കെയായി പെട്രോൾ ഡീസൽ വില ഏഴ് രൂപയ്ക്ക് മുകളിൽ കൂടിക്കഴിഞ്ഞു. ഇവിടം കൊണ്ട് അവസാനിക്കുന്ന ലക്ഷണവുമില്ല. ഇഞ്ചിഞ്ചായി ഇങ്ങനെ കൊല്ലാതെ, ഒറ്റവെട്ടിന് തീർത്തൂടെ എന്ന് ചോദിക്കുന്നവരുണ്ട്.