പൊതുപണിമുടക്കിനിടെ വ്യാപക അക്രമ സംഭവങ്ങൾ; സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 54 കേസുകൾ


തിരുവനന്തപുരം: തൊഴിലാളി പണിമുടക്ക് ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ അരങ്ങേറിയ അക്രമ സംഭവങ്ങളിൽ രജിസ്റ്റർ ചെയ്തത് ആകെ 54 കേസുകൾ. മാർച്ച് 28 ന് 23 കേസുകളാണ് രജിസ്റ്റർ ചെയ്തത്. മാർച്ച് 29 ന് 31 കേസുകളും രജിസ്റ്റർ ചെയ്തു. സമരക്കാരെ ആക്രമിച്ചതിലും കേസെടുത്തിട്ടുണ്ട്.

വഴി തടഞ്ഞ സമരക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയതിന് അമ്പലവയൽ പൊലീസാണ് കേസെടുത്തത്. കൃഷ്ണഗിരി സ്വദേശി ഷൈജു തോമസിനെ ഈ കേസിൽ റിമാന്റ് ചെയ്തു. പൊതുമുതൽ നശിപ്പിക്കൽ, വഴി തടയൽ, പരിക്കേൽപ്പിക്കൽ, സംഘം ചേരൽ തുടങ്ങി നിരവധി വകുപ്പുകൾ പ്രകാരമാണ് മറ്റ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പണിമുടക്ക് ദിവസത്തിൽ മലപ്പുറം തിരൂരിൽ ഓട്ടോറിക്ഷ ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിലായി. രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോറിക്ഷ ഡ്രൈവർ യാസറിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്.

പ്രാദേശിക സി ഐ ടി യു നേതാവ് രഞ്ജിത്ത്, എസ് ടി യു നേതാവ് റാഫി അടക്കമുള്ളവരാണ് അറസ്റ്റിലായത്. ഓട്ടോറിക്ഷ തടഞ്ഞ് യാത്രക്കാരെ ഇറക്കിവിട്ടാണ് തൊഴിലാളി നേതാക്കൾ യാസറിനെ അടച്ചു പരിക്കേൽപ്പിച്ചത്. മർദ്ദനത്തിൽ മൂക്കിൽ നിന്നും വായിൽ നിന്നും ചോര വന്ന് അവശനായ യാസർ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

തൃശ്ശൂർ ആലത്തൂർ പാടൂർ കെ എസ് ഇ ബി ഓഫീസ് അടിച്ചു തകർക്കുകയും ജീവനക്കാരെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ രണ്ട് സി പി എം ലോക്കൽ സെക്രട്ടറിമാർ അടക്കം അഞ്ചുപേർ അറസ്റ്റിലായി. സി പി എം പാടൂർ ലോക്കൽ സെക്രട്ടറി പി സി പ്രമോദ്, കാവശ്ശേരി ലോക്കൽ സെക്രട്ടറി രജനീഷ്, സി പി എം പ്രവർത്തകരായ പ്രസാദ്, രാധാകൃഷ്ണൻ, അനൂപ് എന്നിവരെയാണ് ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കെ എസ് ഇ ബി അസിസ്റ്റന്റ് എഞ്ചിനിയർ ഉൾപ്പടെ എട്ടു ജീവനക്കാർക്കാണ് മർദ്ദനത്തിൽ പരിക്കേറ്റത്.

തൊഴിലാളി സമരം കേരളത്തിലെ ജനജീവിതം സ്തംഭിപ്പിച്ചപ്പോൾ ഉത്തരേന്ത്യയിൽ കാര്യമായ പ്രതിഫലനം ഉണ്ടാക്കിയില്ല. ഡൽഹി ജന്തർ മന്തറിൽ സംയുക്ത ട്രേഡ് യൂണിയൻ പ്രതീഷേധ ധർണ സംഘടിപ്പിച്ചു. കടകൾ തുറന്നു പ്രവർത്തിച്ചു. വാഹനങ്ങൾ സാധാരണ പോലെ നിരത്തിലിറങ്ങി. സർക്കാർ സ്ഥാപനങ്ങളിൽ മുഴുവൻ ജീവനക്കാരും ഹാജരായിരുന്നു.